TAGS

ആലുവയിൽ എട്ടുയസുകാരിയെ  പീഡിപ്പിച്ച കേസിൽ പ്രതി ക്രിസ്റ്റിൻരാജുമായി പൊലീസ് വീണ്ടും തെളിവെടുപ്പ് നടത്തി. കുട്ടിയുടെ വീട്ടിലും പ്രതി സഞ്ചരിച്ച സ്ഥലങ്ങളിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്. അന്വേഷണം പുരോഗമിക്കുകയാണ് ആലുവ ഡിവൈഎസ്പി പറഞ്ഞു.

 

എട്ടു വയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ പ്രതി ക്രിസ്റ്റിൻരാജിനെ ആദ്യം പെൺകുട്ടിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവിടെനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച ശേഷമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. വീട്ടുമുറ്റത്ത് നിന്ന് മതിൽ ചാടിക്കടന്ന് പോയത് അടക്കമുള്ള കാര്യങ്ങൾ പ്രതി വിശദീകരിച്ചു. ക്രിസ്റ്റിൻരാജ് കൃത്യത്തിന് ശേഷം മൊബൈൽ ഫോൺ മോഷ്ടിച്ച വീട്ടിലും, രാവിലെവരെ  കിടന്നുറങ്ങിയ ആളൊഴിഞ്ഞ വീട്ടുമുറ്റത്തും തെളിവെടുപ്പ് നടത്തി. കിടന്നുറങ്ങുന്നതിനിടെ പൊലീസ് പ്രദേശത്ത് തിരച്ചിൽ നടത്തുന്നതറിഞ്ഞാണ് ആരുടെയും കണ്ണിൽപ്പെടാതെ രക്ഷപെട്ടത്. അവിടെനിന്ന് ഓട്ടോയിൽ കയറി ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിയ ശേഷമാണ് മാർത്താണ്ഡവർമ്മ പാലത്തിന് അടിയിലേക്ക് ഇയാൾ പോയത്. പ്രതിയെ ബസ് സ്റ്റാൻഡിലെത്തിച്ചും തെളിവെടുത്തു.അന്വേഷണം  പുരോഗമിക്കുകയാണെന്ന് ആലുവ ഡിവൈ. എസ്.പി എ പ്രസാദ് പറഞ്ഞു. പ്രതിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.