elephanttrack

ആനക്കൂട്ടത്തെ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ അടിപ്പാതയും എ.ഐ ക്യാമറകളുടെ നിരീക്ഷണവും. പാലക്കാട് കഞ്ചിക്കോടിനും കോയമ്പത്തൂര്‍ എട്ടിമടയ്ക്കും ഇടയില്‍ റെയില്‍വേ ബി ട്രാക്ക് സേഫ് സോണിലേക്കെത്തുകയാണ്. ട്രെയിന്‍ തട്ടി കാട്ടാന ചരിയുന്നത് പൂര്‍ണമായും തടയുന്നതിനുള്ള റെയില്‍വേയുടെ ശ്രമങ്ങള്‍ ഫലപ്രദമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.  

മുന്നറിയിപ്പ് ബോര്‍ഡുമായി വാളയാര്‍ എട്ടിമട പാത. ആനയെ വഴിതിരിച്ചുവിടാന്‍ വനം വാച്ചര്‍മാര്‍. എന്നിട്ടും ട്രെയിന്‍ തട്ടി ജീവന്‍ പൊലിയുന്ന ആനകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന. ഈ ഘട്ടത്തിലാണ് അടിപ്പാതയെന്ന സുരക്ഷിത ആനത്താരയെക്കുറിച്ച് റെയില്‍വേ തീരുമാനിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ആദ്യത്തേത് പണി പൂര്‍ത്തിയാക്കി. 

ട്രെയിനിന്റെ വരവ് നോക്കി നില്‍ക്കാതെ ആനക്കൂട്ടത്തിന് അടിപ്പാതയിലൂടെ പൂര്‍ണ സഞ്ചാര സ്വാതന്ത്ര്യം. ആനയെപ്പേടിച്ച് ഈ ഭാഗത്ത് വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതും പിന്‍വലിച്ചു. ആറ് മാസത്തിനിെട ട്രെയിന്‍ തട്ടി വന്യമൃഗങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല എന്നതും ആശ്വാസമാണ്. ട്രാക്കിനോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള എ.ഐ ക്യാമറകള്‍ ആനക്കൂട്ടത്തിന്റെ ചലനം കൃത്യമായി മനസിലാക്കി സുരക്ഷയൊരുക്കാന്‍ സഹായിക്കും. ബി ട്രാക്കിന് പിന്നാലെ എ ട്രാക്കിലും സമാന സുരക്ഷ വൈകാതെ യാഥാര്‍ഥ്യമാവും.

ai system to save elephants from train accidents