തിരുവല്ല സ്വദേശിയായ ഓട്ടിസം ബാധിച്ച 16 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ചതിൽ രണ്ട് സ്പെഷൽ സ്കൂൾ അധ്യാപികന്മാർക്കെതിരെ കേസ്. തിരുവനന്തപുരം സെൻറ് ആൻസ് സ്നേഹഭവൻ കോൺവെന്റിലെ അധ്യാപികമാർക്കെതിരെയാണ് കേസ്. കേസ് തിരുവല്ല പോലീസ് വെള്ളറട പോലീസിന് കൈമാറും
വെള്ളറട സെൻറ് ആൻസ് കോൺവെന്റിലെ അധ്യാപിക സിസ്റ്റർ റോസി ഒന്നാംപ്രതിയും പ്രിൻസിപ്പൽ സിസ്റ്റർ ഷീജ രണ്ടാംപ്രതിമാണ്. ജുവനൈൽ ജസ്റ്റിസ് ആക്ട് അടക്കം ചേർത്ത് കേസെടുത്തത് . തിരുവല്ല മേപ്രാൽ സ്വദേശിയായ ബാലനെ കഴിഞ്ഞ ജൂൺ മാസത്തിലാണ് കോൺവെന്റിൽ ചേർത്തത്. കഴിഞ്ഞ 27ന് വീട്ടിലേക്ക് വിളിച്ചു കൊണ്ട് വന്നപ്പോഴാണ് ശരീരമാസകലം മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയത്. കഴിഞ്ഞ 9 മാസത്തിനിടെ പലവട്ടം മർദിച്ചതായും പരാതിയിൽ പറയുന്നു. മാർച്ച് മാസം ആദ്യമാണ് ക്രൂരമായി മർദ്ദിച്ചത്. വടി ഉപയോഗിച്ച് വയറിൻ്റെ ഇരുവശത്തും തോളുകളിലും കഴുത്തിലും മർദ്ദിച്ചു. ഇന്നലെ ആശുപത്രിയിലെ പരിശോധനയിലും മർദ്ദനം സ്ഥിരീകരിച്ചിരുന്നു. തിരുവല്ല ചാത്തങ്കരിയിലെ പ്രൈമറി ഹെൽത്ത് സെൻറർ സൂപ്രണ്ടാണ് പോലീസിനെയും ചൈൽഡ് ലൈനിനെയും വിവരമറിയിച്ചത്. പ്രിൻസിപ്പലും അധ്യാപികയും വീട്ടിലെത്തി മാപ്പ് പറഞ്ഞതായും, തെറ്റുപറ്റിയെന്ന് ഏറ്റു പറഞ്ഞതായും കുട്ടിയുടെ അമ്മയുടെ മൊഴിയിൽ ഉണ്ട്.