കാസർകോട് പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നു. പുലർച്ചെ മുത്തച്ഛൻ പശുവിനെ കറക്കാൻ പോയ സമയത്താണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി അടുത്ത പറമ്പിൽ ഉപേക്ഷിച്ചത്. പെൺകുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
പുലർച്ചെ മൂന്നരയോടെ മുത്തച്ഛൻ പശുവിനെ കറക്കാൻ പോയപ്പോഴാണ് സംഭവം. കുട്ടിയുടെ കമ്മലുകൾ ഊരിയെടുത്ത് ശേഷം സമീപത്തുള്ള പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. അക്രമി ഓടി രക്ഷപ്പെട്ട ശേഷം കുട്ടി തന്നെയാണ് തൊട്ടടുത്ത വീട്ടിലെത്തി വിവരമറിയിച്ചത്. ഉടൻ രക്ഷിതാക്കളെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. തുറന്ന് കിടന്ന മുൻവാതിലിലൂടെയാണ് അക്രമി വീടിനുള്ളിൽ പ്രവേശിച്ചതെന്നാണ് നിഗമനം. മലയാളം സംസാരിക്കുന്ന ആളാണെന്നും മാസ്ക് ധരിച്ചിരുന്നെന്നും കുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
വാ പൊത്തിപ്പിടിച്ചാണ് അക്രമി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഒച്ച വച്ചാൽ കൊന്ന് കളയുമെന്നും രണ്ട് വീടപ്പുറമല്ലേ വീടെന്ന് പറഞ്ഞാണ് കുട്ടിയെ ഉപേക്ഷിച്ചതെന്നും പൊലീസ് പറയുന്നു. കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്നാണ് സൂചന. മെഡിക്കൽ റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കു.