ഇടുക്കിയിലെ ബാര്‍ ഉടമകളുടെ വാട്സപ്പ് ഗ്രൂപ്പിലുള്ളത് തന്റെ ഭാര്യാപിതാവിന്റെ മൊബൈല്‍ നമ്പരെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍. ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം അറിയിച്ചത്. ഭാര്യാ പിതാവിനാണ് തൊടുപുഴയില്‍ ബാര്‍ ഉണ്ടായിരുന്നത്. അദേഹത്തിന്റെ മരണശേഷം ഭാര്യാമാതാവാണ് ആ മൊബൈല്‍ നമ്പര്‍ കൈകാര്യം ചെയ്യുന്നത്. അതിനാല്‍ വാട്സപ്പിലുള്ളത് ഭാര്യാമാതാവാകാമെന്നും അര്‍ജുന്‍ വിശദീകരിച്ചു.

തിരുവനന്തപുരം വെള്ളയമ്പലത്തുള്ള അര്‍ജുന്‍ രാധാകൃഷ്ണന്റെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിനുകുമാറിന്റെ നേതൃത്വത്തില്‍ മൊഴിയെടുത്തത്. മൊഴികള്‍ വിലയിരുത്തിയ ശേഷം തുടര്‍നടപടിയെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. തനിക്ക് ഒളിക്കാനൊന്നുമില്ലെന്ന് അര്‍ജുന്‍ പറഞ്ഞു.