കരുവന്നൂർ ഇ.ഡി. കേസിൽ പ്രതിയായ CPM കൗൺസിലർ പി.ആർ. അരവിന്ദാക്ഷന് എതിരെ സമരം ശക്തമാക്കി പ്രതിപക്ഷം. മകളുടെ വിവാഹത്തിന് ജാമ്യത്തിലിറങ്ങിയ അരവിന്ദാക്ഷൻ , അയോഗ്യത ഒഴിവാക്കാൻ വടക്കാഞ്ചേരി നഗരസഭ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നത് തടയാനാണിത്.
വടക്കാഞ്ചേരി നഗരസഭയിലെ CPM കൗൺസിലറാണ് പി.ആർ. അരവിന്ദാക്ഷൻ. കരുവന്നൂരിൽ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതിന് ഇ.ഡി. പിടികൂടി. ദീർഘകാലമായി ജയിലിലായിരുന്നു. മകളുടെ വിവാഹത്തിനായി പത്തു ദിവസത്തേയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. തുടർച്ചയായി ദീർഘകാലം നഗരസഭാ യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യനാകും. മകളുടെ വിവാഹശേഷം നടക്കുന്ന മറ്റൊരു കൗൺസിൽ യോഗത്തിൽ അരവിന്ദാക്ഷൻ പങ്കെടുത്തേക്കും. ഇതു തടയാനാണ്,കോൺഗ്രസിന്റെയും ബിജെപിയുടെയും ശ്രമം. ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ അരവിന്ദാക്ഷൻ പങ്കെടുക്കുമെന്ന് സൂചന ലഭിച്ചിരുന്നു. ഇതിൻറെ ഭാഗമായി നഗരസഭ ഓഫീസിന് മുമ്പിൽ പ്രതിപക്ഷ കൗൺസിലർമാർ സമരവും നടത്തി. അരവിന്ദാക്ഷൻ അയോഗ്യനായാൽ ഉപതിരഞ്ഞെടുപ്പ് വരും. ഇത് ലക്ഷ്യമിട്ടാണ് പ്രതിപക്ഷ കൗൺസിലർമാർ സമരത്തിന് ഇറങ്ങിയത്.