ടി.പി.കേസ് കുറ്റവാളി ട്രൗസര്‍ മനോജിന്റെ ശിക്ഷാ ഇളവിന് കെ.കെ.രമയുടെ മൊഴിയെടുത്ത എ.എസ്.ഐയ്ക്ക് സ്ഥലംമാറ്റം. രമയുടെ മൊഴിയെടുത്ത കൊളവല്ലൂര്‍ സ്റ്റേഷനിലെ ശ്രീജിത്തിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റി. പ്രതി ട്രൗസര്‍ മനോജിന് ശിക്ഷ ഇളവ് നല്‍കുന്നതിനായാണ് രമയുടെ മൊഴിയെടുത്തത്. ഇക്കാര്യം പ്രതിപക്ഷനേതാവ് നിയമസഭയില്‍ ഉന്നയിച്ചിരുന്നു.
അതിനിടെ ശിക്ഷായിളവ് നീക്കത്തില്‍ കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത. പട്ടിക ചോര്‍ന്നതിലാണ് നടപടിയുണ്ടാകുക. പാനൂര്‍, ചൊക്ലി സ്റ്റേഷനുകളിലെ രണ്ട് ഉദ്യോഗസ്ഥരെ കൂത്തുപറമ്പ് എ.സി.പി ചോദ്യം ചെയ്തു. സി.പി.ഒമാരായ പ്രവീണ്‍, ഷാജു എന്നിവരെയാണ് ചോദ്യം ചെയ്തത്. പട്ടിക ചോര്‍ന്നതിന് പിന്നില്‍ ഇവരാണെന്ന് പ്രാഥമിക നിഗമനം. നേരത്തെ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് അടക്കം മൂന്ന് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മാനദണ്ഡം ലംഘിച്ച് തെറ്റായ പട്ടിക തയ്യാറാക്കിയതിനാണ് നടപടിയെന്നാണ് വിശദീകരണം. പിന്നാലെയാണ് കെ.കെ.രമയുടെ മൊഴിയെടുത്ത എഎസ്ഐക്കും സ്ഥലം മാറ്റം.