കലയെ കാണാതായെന്ന് വിവരം പുറത്തുവന്നതിന് പിന്നാലെ ഭർത്താവ് അനിൽ വേറെ വിവാഹം കഴിച്ചിട്ടും ആർക്കും സംശയം ഉണ്ടായില്ല. കല മറ്റൊരാളുടെ കൂടെ പോയെന്ന് അനിലും കുടുംബം ബോധപൂർവം പ്രചരിപ്പിച്ചെന്നാണ് കലയുടെ വീട്ടുകാരുടെ ആരോപണം. പിടിയിലായ പ്രതികളും അനിലും നല്ല സുഹൃത്തുക്കളായിരുന്നുവെന്ന് കലയുടെ സഹോദരൻ അനിൽകുമാർ മനോരമ ന്യൂസിനോട് പറഞ്ഞു.
പ്രധാന പ്രതി കലയുടെ ഭർത്താവ് അനിലിനെ ചോദ്യം ചെയ്താൽ മാത്രമേ കൊലപാതക രീതി ഉൾപ്പെടെയുള്ളവ പുറത്തു വരികയുള്ളൂ. പിടിയിലായ മറ്റു പ്രതികൾ നൽകിയ മൊഴി പ്രകാരമാണ് പൊലീസ് എഫ്ഐആർ തയ്യാറാക്കിയത്. കല മറ്റൊരാളുടെ കൂടെ പോയെന്നാണ് ഭർത്താവ് അനിലും , വീട്ടുകാരും എല്ലാവരോടും പറഞ്ഞിരുന്നത്. സ്വന്തം കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ചു പോയ മകളെ എന്തിന് അന്വേഷിക്കണം. പോയെങ്കിൽ പോകട്ടെ എന്നതായിരുന്നു അന്ന് കലയുടെ വീട്ടുകാർ ചിന്തിച്ചത്. അതിനാൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയില്ലെന്ന് കലയുടെ സഹോദരൻ അനിൽകുമാർ മനോരമ ന്യൂസിനോട് പറഞ്ഞു
പിടിയിലായ പ്രതികൾ ജോലി പരമായും അല്ലാതെയും സുഹൃത്തുക്കൾ ആയിരുന്നു. ഇവർ കുറ്റകൃത്യം ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. കലയുടെ ഭർത്താവ് അനിലിന്‍റെ ബന്ധുക്കളാണ് പിടിയിലായ മറ്റ് പ്രതികൾ. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സംശയം. അനിലിന്‍റെ അമ്മയ്ക്ക് കലയോട് താല്പര്യമില്ലായിരുന്നു. പണവും സ്വാധീനവും ഉള്ളവരാണ് പ്രതികളെന്നും കടുത്ത ശിക്ഷ നൽകണമെന്നും പിടിയിലായവരുടെ ബന്ധുക്കളെ ഉൾപ്പെടെ വിശദമായി ചോദ്യം ചെയ്യണമെന്നും കലയുടെ വീട്ടുകാർ ആവശ്യപ്പെട്ടു.