കടൽകയറ്റത്തിന് പരിഹാരം ആവശ്യപ്പെട്ടുള്ള കണ്ണമാലിയിലെ പ്രതിഷേധം അവസാനിപ്പിച്ചു. കലക്ടര്‍ നേരിട്ടെത്തി നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണ് തീരുമാനം. ഡ്രജ് ചെയ്ത മണ്ണ് തീരത്ത് നിക്ഷേപിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച യോഗം ചേരും.
കൊച്ചി കണ്ണമാലിയിൽ കടൽകയറ്റം രൂക്ഷമായതോടെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. പ്രതിഷേധക്കാര്‍ ഫോർട്ടുകൊച്ചി-ആലപ്പുഴ തീരദേശപാത ഉപരോധിക്കുകയായിരുന്നു. ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മന്ത്രി പി. രാജീവ് നേരിട്ടെത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സമരക്കാര്‍ റോഡില്‍ കപ്പ വേവിച്ചും പ്രതിഷേധിച്ചു. ഡപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ഇതിനിടെ ഹൈക്കോടതി ജഡ്ജിയുടെ വാഹനവും സമരക്കാര്‍ തടഞ്ഞു. ജസ്റ്റിസ് ബെച്ചു കുര്യന്റെ വാഹനമാണ് തടഞ്ഞത്. വാഹനം പൊലീസ് വഴിതിരിച്ചുവിടുകയായിരുന്നു.