വാഹന റജിസ്ട്രേഷൻ നികുതി വെട്ടിപ്പ് കേസിൽ കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി ഹൈക്കോടതിയിൽ. പുതുച്ചേരി വാഹന റജിസ്‌ട്രേഷന്‍ വഴി നികുതി വെട്ടിച്ചെന്ന കേസിൽ വിടുതല്‍ ഹര്‍ജി തള്ളിയ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്. കേസ് റദ്ദാക്കാനാവില്ലെന്നായിരുന്നു എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്. ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ലെന്നും അതിനാൽ റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
പുതുച്ചേരിയിലെ തന്റെ കൃഷിഭൂമിയുടെ വിലാസത്തിലാണ് കാറുകൾ രജിസ്റ്റർ ചെയ്തതെന്നാണ് സുരേഷ് ഗോപി വാദിച്ചത്. എന്നാൽ, അന്വേഷണത്തിൽ അങ്ങനെയൊരു ഭൂമി ഇല്ലെന്ന് കണ്ടെത്തി. 2016ൽ രാജ്യസഭാ എംപിയായതിന് മുമ്പും ശേഷവും സുരേഷ് ഗോപി പുതുച്ചേരിയിൽ രണ്ട് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേന്ദ്രഭരണപ്രദേശത്ത് വാഹനങ്ങൾ രജിസ്റ്റർ ചെയ്തതിലൂടെ 30 ലക്ഷം രൂപ വരെ നികുതി വെട്ടിച്ചതായാണ് കണക്ക്.