ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണ പ്രവര്‍ത്തനത്തിനിടെ ജോയിക്ക് ജീവന്‍ നഷ്ടമായത് ഏറെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതീവ ദാരുണമാണ് മരണമെന്നും കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അനുശോചനക്കുറിപ്പില്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിന് മനുഷ്യാസാധ്യമായതെല്ലാം ചെയ്തുവെന്നും റോബോട്ടിക് സാങ്കേതിക വിദ്യ ഉള്‍പ്പടെ ഉപയോഗിച്ചുവെന്നും അദ്ദേഹം സമൂഹമാധ്യമത്തിലെ സന്ദേശത്തില്‍ കുറിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാന്‍ സാധിച്ചുവെന്നും കൈമെയ് മറന്ന് പ്രവര്‍ത്തിച്ച രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദിയെന്നും അദ്ദേഹം കുറിച്ചു. മുഖ്യമന്ത്രിയുടെ അനുശോചനക്കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെ..

'ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ ജോയിയുടെ മരണവാർത്ത ഏറെ ദുഃഖകരമാണ്. ശനിയാഴ്ച കാണാതായ ജോയിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് തകരപ്പറമ്പ് - വഞ്ചിയൂർ ഭാ​ഗത്തു നിന്ന് കണ്ടെത്തിയത്. ജോയിയുടെ ദാരുണമായ മരണത്തിൽ അതീവ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. കുടുംബാം​ഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. 

ജോയിയെ കണ്ടെത്താൻ 46 മണിക്കൂർ നീണ്ട തുടർച്ചയായ രക്ഷാപ്രവർത്തനമാണ് നടന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടായിരുന്നു രക്ഷാപ്രവർത്തനം. എല്ലാ സർക്കാർ സംവിധാനങ്ങളും ഏകോപിതമായി പ്രവർത്തനം ഏറ്റെടുക്കുകയും മനുഷ്യസാധ്യമായ  എല്ലാ നടപടികളും ഉറപ്പാക്കുകയും ചെയ്തു. ജെൻ റോബോട്ടിക്‌സ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ സഹായവും ഉറപ്പാക്കി. അതിസങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തില്‍ അഗ്നിരക്ഷാസേന, അവരുടെ സ്കൂബാ ഡൈവിങ് സംഘം, ദേശീയ ദുരന്തനിവാരണ സേന, പോലീസ്, നാവികസേനയുടെ വിദഗ്ധസംഘം, ശുചീകരണ തൊഴിലാളികള്‍ ഉൾപ്പെടെയുള്ളവർ കൈ മെയ് മറന്ന് പ്രവര്‍ത്തിച്ചു. അവരെയാകെ നാടിനുവേണ്ടിയുള്ള നന്ദി അറിയിക്കുന്നു'.

രാവിലെ എട്ടുമണിയോടെയാണ്  തിരുവനന്തപുരം ഉപ്പിടാംമൂട് ഇരുമ്പ് പാലത്തിന് സമീപത്ത് നിന്നും ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. ബൈക്ക് യാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ കോര്‍പറേഷന്‍റെ ആരോഗ്യവിഭാഗം ജീവനക്കാരെ വിളിക്കുകയായിരുന്നു. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. 

ENGLISH SUMMARY:

CM Pinarayi Vijayan express grief in Joy's death.