ജോയിയെ കാണാതായ തുരങ്ക കനാലില്‍ നിന്ന് ഇന്നലെ രാത്രിയോടെയാവും മൃതദേഹം ഒഴുകി ജനവാസമേഖലയിലുള്ള ആമയിഴഞ്ചാന്‍ തോട്ടില്‍ എത്തിയതെന്നാണ് നിഗമനം. ഇന്നലെ രാത്രി പെയ്ത മഴയും അഗ്നിശമന സേന നടത്തിയ ഫ്ളഷിങ്ങുമാണ് മൃതദേഹം പുറത്തെത്താന്‍ കാരണമെന്നും കരുതുന്നു. ജോയിയെ ജീവനോട് തിരികെ എത്തിക്കാനായില്ലങ്കിലും അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ നടന്ന സാഹസിക തിരച്ചിലിന് കയ്യടിക്കുകയാണ് കേരളം.
തമ്പാനൂര്‍ റയില്‍വേ സ്റ്റേഷന് അടിയിലൂടെയുള്ള 117 മീറ്റര്‍ തുരങ്കകനാലിലായിരുന്നു രണ്ട് ദിവസവും തിരച്ചില്‍. നാവികസേന ഇന്നും അവിടെ ഇറങ്ങാന്‍ തുടങ്ങുമ്പോളാണ് 900 മീറ്ററോളം ദൂരം ഒഴുകിയ മൃതദേഹം കണ്ടെത്തിയത്. തുരങ്കത്തിനുള്ളില്‍ തിരയുമ്പോള്‍ തന്നെ മൃതദേഹം മറ്റ് ഭാഗത്തേക്ക് ഒഴുകിപോയിരുന്നോയെന്ന സംശയം ഉയരുന്നുണ്ട്. കാരണം കഴുത്തൊപ്പം ഉയര്‍ന്നെത്തിയ മഴവെള്ളത്തില്‍പെട്ടാണ് ജോയി വീണുപോയത്. ആ വെള്ളത്തിനൊപ്പം തന്നെ ജോയി തുരങ്കത്തിന് പുറത്തേക്ക് ഒഴുകിയിരിക്കാമെന്നാണ് സംശയം. എന്നാല്‍ മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ നാട്ടുകാര്‍ പറയുന്നത് ഇന്നലെ വൈകിട്ട് നോക്കിയപ്പോള്‍ മൃതദേഹം കണ്ടില്ലെന്നാണ്.
ഇന്നലെ വൈകിട്ടോടെ തുരങ്കകനാലിലേക്ക് വെള്ളം പമ്പ് ചെയ്ത് ഒഴുക്കികളയാനുള്ള ശ്രമം നടത്തിയിരുന്നു. രാത്രി സാമാന്യം ശക്തമായ മഴയും പെയ്തു. ഇതും രണ്ട് ചേര്‍ന്നപ്പോളാവും മൃതദേഹം തുരങ്കത്തിന് പുറത്തേക്ക് ഒഴുകിയതെന്നാണ് കോര്‍പ്പറേഷനും ഫയര്‍ഫോഴ്സുമെല്ലാം വിലയിരുത്തുന്നത്. ജോയിയെ ജീവനോടെ ലഭിച്ചില്ലങ്കിലും മൂന്ന് ദിവസം നീണ്ട തിരിച്ചില്‍ അവസാനിക്കുമ്പോള്‍ അഗ്നിശമന സേനയുടെ സ്കൂബാസംഘം നടത്തിയ സാഹസിക തിരച്ചിലിന് ഹൃദയംകൊണ്ട് സല്യൂട്ട് നല്‍കുകയാണ് കേരളം.