TOPICS COVERED

രോഗമേല്‍പ്പിച്ച വേദനകളെ, ജീവിക്കണമെന്ന വാശികൊണ്ട് തോല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ഒരാളുണ്ട് മലപ്പുറം കൊണ്ടോട്ടിയില്‍. അര്‍ബുദത്തെ ആത്മവിശ്വാസംകൊണ്ട് പിടിച്ചുകെട്ടാന്‍ശ്രമിക്കുന്ന നസ്റ കൊട്ടപ്പുറം. രോഗം സ്ഥിരീകരിച്ച ശേഷം താളംതെറ്റിത്തുടങ്ങിയ ജീവിതത്തെ അക്ഷരങ്ങള്‍ ചേര്‍ത്തൊരുക്കിയ ലോകത്തേക്ക് കൂട്ടി നസ്റ നടത്തിയ യാത്രയില്‍ ഒരു പുസ്തകവുമെഴുതി. അങ്ങനെ അവള്‍ ഏറെ ആഗ്രഹിച്ച ആ തൂലികാ നാമം സ്വന്തമാക്കി. ഇനി നസ്റയുടെ അതിജീവനത്തിന്‍റെ കഥകേള്‍ക്കാം.

ഇത് നസ്ര കൊട്ടപ്പുറം. ശരീരത്തെ വേദന തളര്‍ത്തിയപ്പോള്‍ മനസിനെ ആത്മവിശ്വാസംകൊണ്ട് ഉണര്‍ത്തിയവള്‍. ജീവിതം തുടങ്ങി അധികം വൈകും മുന്‍പേ അര്‍ബുദം കടന്നുവന്നു. പതറിപ്പോയ മനസിനെ തിരികെപിടിക്കുന്നതായിരുന്നു ആദ്യ കടമ്പ. കുടുംബം കരുത്തായ് കൂടെ നിന്നതോടെ അവള്‍ ജീവിതത്തിലക്ക് മെല്ലെ തിരികെ നടന്നു തുടങ്ങി.

മനസിടറുന്ന സമയങ്ങളില്‍ അക്ഷരങ്ങളാണ് നസ്രയുടെ സുഹൃത്തുക്കള്‍. എഴുത്തിനെ പ്രണയിച്ചിരുന്നവള്‍ എഴുത്തിന്‍റെ ലോകത്തേക്ക് കൂടുതല്‍ അടുത്തു. കുത്തിക്കുറിച്ച പലവരികള്‍ കൂട്ടിയൊരുക്കി കവിതകളാക്കി. കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം നസ്ര വരികളിലാക്കി. അങ്ങനെ മിഴി അയടുമ്പോള്‍ എന്ന ആദ്യ കവിതാ സമാഹാരം പുറത്തിറക്കി. 

ഇന്ന് വീണ്ടും രോഗം കടന്നുവന്നപ്പോഴും അതിജീവനത്തിന്‍റെ പാതയില്‍ ഇവള്‍ കൂടുതല്‍ കരുത്താര്‍ജിച്ചു. ജീവിച്ചിരുന്നു എന്ന അവശേഷിപ്പ് ഭൂമിയില്‍ ബാക്കി വയ്ക്കണം. പൊരുതും അതിജീവിക്കും. വെല്ലുവിളികള്‍ നിറഞ്ഞ ജീവിതത്തെ ആത്മവിശ്വാസംകൊണ്ട് അതിജീവിക്കുന്ന നസ്ര കോട്ടപ്പുറത്തിന്‍റെ ഉറച്ച സ്വരമാണിത്.

ENGLISH SUMMARY:

Nasra Kottapuram is trying to conquer cancer with confidence