അഞ്ചാം തവണയും നിപ സ്ഥിരീകരിക്കപ്പെടുമ്പോഴും അഞ്ച് വർഷം മുമ്പ് കോഴിക്കോട് അനുവദിച്ച ബയോസേഫ്റ്റി ലെവല്‍ - 3 ലാബിന്‍റെ നിർമ്മാണം എങ്ങുമെത്തിയില്ല. എല്ലാതവണയും നിപ പൊട്ടിപ്പുറപ്പെടുന്നതോടെ രോഗ നിർണയം വേഗത്തിലാക്കാന്‍ പുണെയില്‍ നിന്ന് ത്രീ ലെവല്‍ മൊബൈല്‍ ടെസ്റ്റിങ് യൂണിറ്റ് എത്തണം. ആറുവർഷം മുമ്പ് ലക്ഷ്യമിട്ട നിപ ഐസ്വലേഷന്‍ ബ്ലോക്കും യാഥാർഥ്യമായിട്ടില്ല.
2018 സെപ്റ്റംബറിലാണ് ആദ്യമായി കോഴിക്കോട്ട് നിപ്പ സ്ഥിരീകരിച്ചത്. മരണം 17. പലരും മരിച്ചുകഴിഞ്ഞശേഷമാണ് പൂണെയില്‍ നിന്ന് സ്രവസാംപിളിന്റ ഫലം വന്നത്. ഇതോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലും പുെണയ്ക്ക് സമാനമായ ബിഎസ്എല്‍ ലെവല്‍ – 3 ലാബ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. തൊട്ടടുത്തവര്‍ഷം തന്നെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. ഐസിഎംആര്‍ അഞ്ചര കോടി രൂപ അനുവദിച്ചു. പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് 11 കോടിയായി ചെലവ്. നിലവില്‍ മെഡിക്കല്‍ കോളജില്‍ ഉള്ള ബയോ സേഫ്റ്റി ലെവല്‍ – 2 ലാബില്‍ നിപ അടക്കം എല്ലാ ടെസ്റ്റുകളും ചെയ്യുന്നുണ്ടെങ്കിലും അന്തിമഫലം ലെവല്‍ 3 ലാബില്‍ തന്നെ പരിശോധിക്കണം. കൃത്യമായ ഫലം നേരത്തെ ലഭിച്ചാല്‍ ചികിത്സയും പ്രതിരോധവും തുടങ്ങാം. കുരങ്ങുപനി, ചിക്കന്‍ഗുനിയ,വെസ്റ്റ് നൈല്‍ തുടങ്ങിയവയും പരിശോധിക്കാമെന്നതാണ് ലാബ് വന്നാലുള്ള ഗുണം
ആറുവര്‍ഷം മുമ്പാണ് 34 കോടി രൂപ ചിലവില്‍ ഫാര്‍മസിയും കണ്‍സള്‍ട്ടേഷന്‍ റൂമുമടക്കമുള്ള െഎസലോഷന്‍ ബ്ലോക്ക് നിര്‍മിക്കാന്‍ പദ്ധതിയിട്ടത്. സ്ഥലവും ഭരണാനുമതിയും ലഭിച്ചെങ്കിലും ഇനിയും സാങ്കേതിക അനുമതി കിട്ടിയിട്ടില്ല.