കൂറ്റന്‍ പാറക്കല്ലുകളും മലവെള്ളവും കടപുഴകിയെത്തിയ മരങ്ങളും മണ്ണുമെല്ലാം വയനാടിനെ വിഴുങ്ങിയതില്‍ പിന്നെ കേരളത്തിന്‍റെ കണ്ണീര് തോര്‍ന്നിട്ടില്ല. എന്നാല്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ഉടുതുണിക്ക് മറുതുണിയില്ലാതെ ജീവിതം ചോദ്യം ചിഹ്നമായവരുടെ കണ്ണീരൊപ്പാന്‍ ഒത്തുചേര്‍ന്നിരിക്കുകയാണ് മലയാളികള്‍. ഇപ്പോഴിതാ അത്തരം സുമനസ്സുകളെയാണ് സോഷ്യല്‍ മീഡിയയിലും കാണാന്‍ കഴിയുന്നത്.
ഒരു കുടുംബത്തെ മുഴുവന്‍ ഉരുള്‍പൊട്ടലെടുത്തപ്പോള്‍ പലയിടത്തും ബാക്കിയായത് ജീവിതം എന്തെന്ന് അറിയാത്ത പിഞ്ചോമനകളാണ്. ആ കുരുന്നുകളുടെ ജീവിതം കെട്ടിപ്പെടുക്കാനും അവര്‍ക്ക് അച്ഛനമ്മമാരാകാനും സന്നദ്ധത അറിയിക്കുകയാണ് പല ദമ്പതിമാരും. ഒരു കുഞ്ഞിനായി ആഗ്രഹിച്ചിട്ടും ഇതുവരെ അത്തരമൊരു ഭാഗ്യം ലഭിക്കാത്തവരും തന്‍റെ മക്കള്‍ക്കൊപ്പം ദുരന്തത്തില്‍ ഒറ്റപ്പെട്ട കുഞ്ഞുങ്ങളും വളരട്ടെ എന്ന് ആഗ്രഹിക്കുന്നവരുമൊക്കെയുണ്ട് ഇക്കുട്ടത്തില്‍.
സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റുകളായും ഒറ്റപ്പെട്ടുപോയവരുടെ വാര്‍ത്തകള്‍ക്കടിയില്‍ കമന്‍റുകളായുമൊക്കെയാണ് ഇവര്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ അറിയിക്കുന്നത്. പലര്‍ക്കും അതിനായി എന്തുചെയ്യണമെന്ന് അറിയില്ല. ഈ ആഗ്രഹങ്ങള്‍ കാണുന്നവര്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അവരിപ്പോഴും.
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 49 കുട്ടികള്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നാണ് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചത്. ഇതുവരെ ആകെ മരണം 319 ആയി. ചാലിയാറില്‍ നിന്ന് ഇതുവരെ 174 മൃതദേഹങ്ങള്‍ കണ്ടെടുത്തു. രാവിലെ വെള്ളാര്‍മല സ്കൂളില്‍ നിന്നും ചാലിയാറില്‍ നിന്നും ഓരോ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. 295 പേരെ കൂടി ഇനിയും കണ്ടെത്താനുണ്ട്.