വയനാട് ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് തണലാകാന്‍ മാതാപിതാക്കളെ തിരയുകയാണ് ജില്ലാ ഭരണകൂടം. ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച പോസ്റ്റ് പങ്കുവെച്ചിരുക്കുന്നത്. കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമവശങ്ങളും നിബന്ധനകളുമെല്ലാം വ്യക്തമാക്കുന്നതാണ് പോസ്റ്റ്. ദത്തെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതാത് ജില്ലകളിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റികളുമായോ ജില്ലാ ശിശുസംരക്ഷണ യൂണിറ്റുമായോ ബന്ധപ്പെടാവുന്നതാണ്.
വയനാട് മുണ്ടക്കൈ ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ ദത്തെടുക്കാൻ കഴിയുമോ എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. മാതാപിതാക്കൾ നഷ്‌ടപ്പെട്ട ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുഞ്ഞുങ്ങളെ 2015- ലെ കേന്ദ്ര ബാലനീതി നിയമപ്രകാരമാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖാന്തിരം സർക്കാർ സംരക്ഷിക്കുന്നത്. ബാലനീതി നിയമം-2015, അഡോപ്ഷൻ റെഗുലേഷൻ-2022 എന്നീ നിയമങ്ങളുടെ നിയമപരമായ നടപടികളിലൂടെയാണ് ദത്തെടുക്കലും പോറ്റിവളർത്തലും നടക്കുന്നത്.
സി.എ.ആര്‍.എയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് നിർദ്ദിഷ്ട മാനദണ്ഡങ്ങൾക്കനുസരിച്ച് യോഗ്യരായവർക്കാണ് കുഞ്ഞുങ്ങളെ ദത്തെടുക്കാൻ സാധിക്കുന്നത്. ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളായി ചൈൽഡ് വെൽഫെയർ കമ്മിറ്റി കണ്ടെത്തിയിട്ടുള്ളതും ശിശുസംരക്ഷണ സ്ഥാപനങ്ങളിൽ സംരക്ഷിച്ച് വരുന്നതുമായ 6 മുതൽ 18 വയസ് വരെയുള്ള കുഞ്ഞുങ്ങൾക്ക് കുടുംബാന്തരീക്ഷമൊരുക്കുന്നതിന് താൽക്കാലികമായി ഒരു കാലയളവിലേക്ക് കുട്ടികളെ പോറ്റിവളർത്താനും താത്പര്യമുള്ളവർക്ക് സാധിക്കും