വാരിക്കോരി മാര്‍ക്ക് നല്‍കി സ്കൂള്‍ പരീക്ഷകളില്‍ വിദ്യാര്‍ഥികളെ ജയിപ്പിക്കുന്ന സംവിധാനത്തിന് അവസാനമാകുന്നു. ഈ വര്‍ഷം എട്ടാം ക്ലാസില്‍ എഴുത്ത് പരീക്ഷയിലെ ഓരോ വിഷയത്തിനും മുപ്പതു ശതമാനം മാര്‍ക്ക് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭാ തീരുമാനം . 2027 മുതല്‍ പത്താം ക്ലാസ് ജയിക്കണമെങ്കിലും എഴുത്തു പരീക്ഷക്ക് മിനിമം മാര്‍ക്ക് അനിവാര്യമാകും.
സ്വന്തം പേരും എഴുതാന്‍ അറിയാത്ത കുട്ടികള്‍ പത്താം ക്ലാസ് പാസാകുന്നുവെന്ന് വിമര്‍ശനം ഉയര്‍ന്ന് സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഘട്ടം ഘട്ടമായി പരിഷ്ക്കാരം കൊണ്ടുവരുന്നത്. നിലവില്‍ നൂറില്‍ 30 മാര്‍ക്ക് കിട്ടിയാല്‍ വിദ്യാര്‍ഥികള്‍ വിജയിക്കും . ഇതില്‍ 20 ശതമാനം തുടര്‍മൂല്യനിര്‍ണയത്തിനുള്ളതാണ്. അതില്‍ 20 മാര്‍ക്കും കിട്ടുന്ന വിദ്യാര്‍ഥിക്ക് 80 മാര്‍ക്കിന്‍റെ എഴുത്തു പരീക്ഷയില്‍ 10 മാര്‍ക്ക് കിട്ടിയാല്‍ തന്നെ ജയിക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യം. ഇതിനാണ് മാറ്റം വരുന്നത്. ഇനി മുതല്‍ തുടര്‍മൂല്യനിര്‍ണയത്തിലെ മാര്‍ക്ക് കൂടാതെ എഴുത്തു പരീക്ഷക്ക് മാത്രം 30 ശതമാനം മാര്‍ക്ക് വേണമെന്നുള്ളതാണ് പുതിയ വ്യവസ്ഥ. ഈ വര്‍ഷം എട്ടാം ക്ലാസില്‍ മാത്രമാണ് ഇതു നടപ്പാക്കുന്നത്. 2026ല്‍ എട്ടിന് പുറമെ ഒന്‍പതിലും ഈ രീതി വരും. 2027 ല്‍ എല്‍ എല്‍സിക്കും നടപ്പാക്കുന്നതോടെ ഹൈസ്്ക്കൂളില്‍ പരിഷ്ക്കാരം പൂര്‍ണമാകും. ഇതോടെ എട്ടിലും ഒന്‍പതിലും ഓള്‍പാസ് എന്ന പരമ്പരാഗത സമ്പ്രാദായം ഇല്ലാതാകുമെങ്കിലും വിദ്യാര്‍ഥികളെ തോല്‍പിച്ച് ഒരു വര്‍ഷം കൂടി അതേ ക്ലാസില്‍ തന്നെ ഇരുത്തില്ല. പകരം ഫലം വന്നതിന് പിന്നാലെ പ്രത്യേക പരിശീലനവും ഇടക്കാല പരീക്ഷയും നടത്തി ജയിക്കാന്‍ പ്രാപ്തരാക്കും. ഈ വര്‍ഷം മുതല്‍ പത്താം ക്ലാസില്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് 2027 ലേക്ക് മാറ്റിയത്
എട്ടാം ക്ലാസ് മുതല്‍ വിജയിക്കാന്‍ വിഷയങ്ങള്‍ക്ക് മിനിമം മാര്‍ക്ക് നടപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനം. അധ്യാപാകര്‍ നടത്തുന്ന 20 മാര്‍ക്കിന്‍റെ ഇവാല്യുവേഷന് പുറമേ എഴുത്തുപരീക്ഷക്കാണ് മിനിമം മാര്‍ക്ക് നടപ്പാക്കുന്നത്. ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസില്‍ നടപ്പാക്കുന്ന മാറ്റം അടുത്തവര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസിലും കൊണ്ടുവരും.