നാടകീയതയ്ക്കൊടുവിൽ മുസ്ലിം ലീഗിന്റെ പിന്തുണയോടെ തൊടുപുഴ നഗരസഭ ഭരണം നിലനിർത്തി എൽ ഡി എഫ്. സിപിഎമ്മിലെ സബീന ബിഞ്ചു നഗരസഭ അധ്യക്ഷയായി. മുന്നണി മര്യാദ ലംഘിച്ച കോൺഗ്രസ് തിരുത്തും വരെ യു ഡി എഫു മായി സഹകരിക്കില്ലെന്ന് മുസ്ലിം ലീഗ് ജില്ല നേതൃത്വം അറിയിച്ചു.
അവസാന നിമിഷവും ചെയർമാൻ സ്ഥാനാർഥിയുടെ കാര്യത്തിൽ യു ഡി എഫിൽ തീരുമാനമാകാതെ വന്നതോടെയാണ് തൊടുപുഴ നഗരസഭയിൽ കോൺഗ്രസും ലീഗും വെവ്വേറെ സ്ഥാനാർഥികളെ നിർത്തിയത്. ആദ്യ റൗണ്ടിൽ ലീഗ് സ്ഥാനാർഥി എം എ കരീമിന് ആറ് വോട്ടുകൾ മാത്രമാണ് നേടാനായത്. ഇതോടെ കോൺഗ്രസ് - ലീഗ് പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി.
മൂന്നാം റൗണ്ടിൽ അഞ്ച് ലീഗ് അംഗങ്ങൾ എൽ ഡി എഫിന് വോട്ട് ചെയ്തതോടെയാണ് സബീന ബിഞ്ചു 14 വോട്ടുകൾ നേടി വിജയമുറപ്പിച്ചത്. കോൺഗ്രസ് ഒപ്പം നിന്ന് ചതിച്ചെന്നാണ് മുസ്ലിം ലീഗിന്റെ ആരോപണം.
സമവായത്തിന് തയാറായില്ലെന്നും എൽ ഡി എഫിന് വോട്ട് ചെയ്ത് മുസ്ലിം ലീഗ് മുന്നണി മര്യാദ ലംഘിച്ചെന്നുമാണ് യു ഡി എഫി ന്റെ ആരോപണം. ലീഗ് സഹകരിക്കാതിരുന്നാൽ തൊടുപുഴ നഗരസഭയിൽ യുഡിഎഫിന്റെ നില പരുങ്ങലിലാകും.