thodupuzha-muncipal-election-12

കോണ്‍ഗ്രസ് ലീഗ്  പോരില്‍ തൊടുപുഴ  നഗരസഭാ അധ്യക്ഷ സ്ഥാനം  എല്‍ഡിഎഫ് നിലനിര്‍ത്തി.  യുഡിഎഫ് വോട്ട് ഭിന്നിച്ചതോടെ 14വോട്ടുകള്‍ നേടി സിപിഎമ്മിലെ സബീന ബിഞ്ചു  ചെയര്‍പേഴ്സണായി. അന്തിമ റൗണ്ടില്‍ മുസ്ലീംലീഗിലെ നാല് അംഗങ്ങള്‍ ഇടത് സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി  കെ.ദീപക്കിന് 10 വോട്ട് ലഭിച്ചു. അവസാനനിമിഷം വരെ ലീഗ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നതിനായിരുന്നു യുഡിഎഫിലെ ചര്‍ച്ച. എന്നാല്‍ ഇന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതോടെ കൗണ്‍സിലിനകത്തും പുറത്തും കോണ്‍ഗ്രസ് ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമായി.  

 

ചെയര്‍മാന്‍ സ്ഥാനത്തേക്ക് നാലുസ്ഥാനാര്‍ഥികള്‍ വന്നതോടെ  തിരഞ്ഞെടുപ്പ് പ്രക്രിയ മൂന്നുറൗണ്ട് നീണ്ടു .  എല്‍ഡിഎഫില്‍ നിന്ന് സബീന ബിഞ്ചു  കോണ്‍ഗ്രസ് അംഗം കെ ദീപക്ക്, ലീഗ് അംഗം എം.എ.കരീം ബിജെപി അംഗം  ജിനേഷ് ഇഞ്ചക്കാട്ട്  എന്നിവരാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. ആദ്യ റൗണ്ടില്‍ എല്‍ഡിഎഫിന് 10ഉം  കോണ്‍ഗ്രസിന് 7ഉം ലീഗിന് 6ഉം ബിജെപിക്ക് 8ഉം വോട്ടുകള്‍ ലഭിച്ചു. ഒരു വോട്ട് അസാധുവായി. എറ്റവും കുറവ് വോട്ട് ലഭിച്ച ലീഗ് സ്ഥാനാര്‍ഥി ആദ്യ റൗണ്ടില്‍ പുറത്തായി. തുടര്‍ന്ന്  എല്‍ഡിഎഫും കോണ്‍ഗ്രസും ബിജെപിയും തമ്മിലായി മല്‍സരം. രണ്ടാം റൗണ്ടില്‍  എല്‍ഡിഎഫിന് 10 ഉം കോണ്‍ഗ്രസിന് 9ഉം ബിജെപിക്ക് 8ഉം വോട്ടുകള്‍ ലഭിച്ചു. അതോടെ എറ്റവും കുറവ് വോട്ടുകിട്ടിയ ബിജെപി സ്ഥാനാര്‍ഥി പുറത്തായി.

നാടകീയ സംഭവങ്ങള്‍ക്കാണ് മൂന്നാംറൗണ്ടില്‍ കണ്ടത്. ലീഗിലെ 4 അംഗങ്ങള്‍ പിന്തുണച്ചതോടെ എല്‍ഡിഎഫിന് 14വോട്ടുകള്‍കിട്ടി. കോണ്‍ഗ്രസിന് ലഭിച്ചതാകട്ടെ പത്ത് വോട്ടും. എല്‍ഡിഎഫ് സ്വതന്ത്രന്‍റെ വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ലഭിച്ചു. ബിജെപി അംഗങ്ങള്‍ വിട്ടു നിന്നു. കൂടുതല്‍ വോട്ടു നേടിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സബീന ബിഞ്ചു അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ലീഗ്  കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമായി. അഴിമതി ആരോപണം നേരിട്ട സനീഷ് ജോര്‍ജ് രാജിവച്ചതോടെയാണ്  തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ENGLISH SUMMARY:

Congress-League clash during Thodupuzha municipal elections.