തെക്കന്‍ കേരളത്തില്‍ പരക്കെ മഴയും കാറ്റും കടല്‍ക്ഷോഭവും. കൊല്ലത്ത് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. കാറ്റിലും മഴയിലും കൊല്ലം നഗരത്തില്‍ വ്യാപക നാശനഷ്ടം. പത്തനംതിട്ടയില്‍മരം വിടിന് മുകളിലേക്ക് വീണ് അമ്മക്കും മകള്‍ക്കും പരുക്കേറ്റു. തിരുവനന്തപുരത്ത് പൊന്‍മുടിയിലേക്കുള്ള ഗതാഗതം നിര്‍ത്തി വെച്ചു.
കൊല്ലത്ത് പുലർച്ചെ മൂന്നു മണിയോടെ വീശിയടിച്ച അതിശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം . കടല്‍ക്ഷോഭവും രൂക്ഷമാണ്.മുണ്ടയ്ക്കൽ പാപനാശത്തിന് സമീപം വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശി ഫെൽക്കിൻസ് മരിച്ചു. ഒപ്പമുണ്ടായിരുന്ന ബെർണാർഡ് നീന്തി രക്ഷപ്പെട്ടു. പരവൂർ പൊഴിക്കരയിൽ നാലു പേർ നീന്തി രക്ഷപ്പെട്ടു. ഇവരിൽ രണ്ട് പേർക്ക് പരുക്കേറ്റു. മയ്യനാട് മുക്കം ഭാഗത്ത് കടലില്‍ പോയ ആറു പേർ നീന്തി രക്ഷപെട്ടു.കൊല്ലം ബീച്ചിൽ പതിനൊന്ന് കെവി വൈദ്യുതി തൂൺ വീടിന്റെ മുകളിലേക്ക് ചരിഞ്ഞു. ഗാന്ധി പാർക്കിലെ ചുറ്റുമതിൽ ഭാഗികമായി തകർന്നു. ബീച്ചിലെ തട്ടുകടകൾ കാറ്റിൽ മറിഞ്ഞ് വീണു. കാറ്റിനൊപ്പം ഇടവിട്ട് ശക്തമായ മഴയും ലഭിച്ചു. മരം വീണതിനാൽ പലയിടത്തും വൈദ്യുതി മുടങ്ങി.ശൂരനാട് തെങ്ങുകൾ കടപുഴകി വീണു. പതാരം ചെരുവിൽ കുളങ്ങരയിൽ മരം വീണ് വീട് തകർന്നു. പാവുമ്പ സ്വദേശികളായ രണ്ടുപേർക്ക് പരുക്കേറ്റു.പത്തനംതിട്ട സീതത്തോട്ടില്‍ വീടിന് മുകളിലേക്ക് മരം വീണ് സിഐഎസ്എഫ് ഉദ്യോഗസ്ഥ സോണിയക്കും കുഞ്ഞിനും പരുക്കേറ്റു.
തിരുവനന്തപുരം ജില്ലയില്‍ പരക്കെ മഴയും കാറ്റുംഉണ്ടായി. പൊന്‍മുടി റോഡില്‍മരം വീണതിനെ തുടര്‍ന്ന് ഗതാഗതം നിറുത്തിവെക്കേണ്ടി വന്നു. വിനോദ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. വാമനപുരം നദി പലയിടത്തും കരകവിഞ്ഞു. മുതലപ്പൊഴിയില്‍ രാത്രി ഒന്നരയോടെ വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന നാലു മത്സ്യതൊഴിലാളികളും നീന്തി രക്ഷപ്പെട്ടു.