കൊച്ചി തോപ്പുംപടിയിൽ 'റോബിൻഹുഡ്' സിനിമ മോഡലിൽ എടിഎം മെഷീനുകളിൽ വ്യാപക തട്ടിപ്പ്. സംഭവത്തിൽ ഹരിയാന സ്വദേശിയെ പൊലീസ് പിടികൂടി. ഹരിയാന മേവാത്ത് സ്വദേശി ആലം ആണ് പിടിയിലായത്. പ്രതി കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലെയും വിവിധ സിഎഡിഎമ്മുകളില്‍ നിന്ന് ഇത്തരം കവര്‍ച്ചകള്‍ നടത്തിയതായി കണ്ടെത്തി. യൂണിയന്‍ ബാങ്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം.
സിഎഡിഎമ്മില്‍ പണം നിക്ഷേപിക്കുന്ന സമയത്ത് കൈ ഉപയോഗിച്ച് പ്രതി തന്നെ സിസ്റ്റം തകരാറിലാക്കും. നിക്ഷേപിച്ച പണം തിരിച്ചെടുത്തതിനു ശേഷം തകരാറാണെന്ന് ബാങ്കിനെ അറിയിച്ച് ക്ലെയിം ചെയ്ത് ബാങ്കില്‍ നിന്ന് പണം തിരികെ വാങ്ങുകയും ചെയ്യുന്നതാണ് പ്രതിയുടെ രീതി.
തോപ്പുംപടിയില്‍ നിന്ന് പൊലീസ് സംഘം ഹരിയാനയിലെത്തി അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കൊപ്പം മറ്റൊരാള്‍ കൂടെ ഉണ്ടെന്നാണ് പൊലീസ് നിഗമനം. അവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇരുവരും നിരവധി സിഡിഎമ്മുകളില്‍ നിന്ന് ഇത്തരത്തില്‍ പണം തട്ടിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. അറസ്റ്റ് ചെയ്ത് കേരളത്തിലെത്തിച്ച് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.