കാനിലെ ക്യാന്‍വാസില്‍ മിന്നിത്തിളങ്ങിയ താരങ്ങള്‍ക്ക് മനോരമ ന്യൂസ് കോണ്‍ക്ലേവ് വേദിയില്‍ സ്നേഹാദരം. പായൽ കപാഡിയ, കനി കുസൃതി,ദിവ്യ പ്രഭ, ആനന്ദ് സാമി, അസീസ് നെടുമങ്ങാട് എന്നിവരെ മലയാള മനോരമ ചീഫ് എഡിറ്റര്‍ മാമന്‍ മാത്യു പൊന്നാടയണിയിച്ചു.‘ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റി’ന്‍റെ വിജയം ഒപ്പുമുണ്ടായിരുന്ന എല്ലാവരുടെ വിജയമാണെന്നു സിിനിമയുടെ ഷൂട്ടിങ് മുതല്‍ എല്ലാവര്‍ക്കുമുണ്ടായ ആത്മവിശ്വാസമാണ് ചിത്രത്തെ കാനില്‍ എത്തിച്ചതെന്നു പായൽ കപാഡിയ പറഞ്ഞു. സിനിമ ഒരുപാട് പഠിപ്പിച്ചു, ഒപ്പം ഉണ്ടായവരില്‍ നിന്ന് ഒരുപാട് പഠിക്കാന്‍ സാധിച്ചു. പായൽ കൂട്ടിച്ചേര്‍ത്തു. അതേസമം, കാനില്‍ ചുവടുവയ്ക്കുമ്പോളും ഇന്ത്യയിലുള്ള എല്ലാ സ്ത്രീ സംവിധായകരായിരുന്നു മനസുനിറയെന്ന് കനി കുസൃതി പറഞ്ഞു.
കാനിലെ പുരസ്കാരത്തിന് ശേഷം അഭിനന്ദനങ്ങളുമായി പലരും എത്തുന്നുണ്ടെങ്കിലും തന്നെത്തേടിയെത്തുന്ന കഥാപാത്രങ്ങളുടെ എണ്ണത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ലെന്ന് ദിവ്യപ്രഭ. ഇഷ്ടപ്പെട്ട കഥപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട് പക്ഷേ അത്തരം കഥാപാത്രങ്ങള്‍ തന്നെത്തേടി എത്തുന്നില്ല. കിട്ടുന്നതില്‍ നിന്ന് തിരഞ്ഞെടുക്കുക എന്നതുമാത്രമാണ് മുന്നിലുള്ള മാർഗമെന്നും ദിവ്യ പ്രഭ പറഞ്ഞു
അതേസമയം, തമിഴ് സിനിമയിലും കാതലായ മാറ്റങ്ങളുണ്ടായായി ആനന്ദ് സാമി പറഞ്ഞു. പാ രഞ്ജിത്തിന് ശേഷവും മുന്‍പും നോക്കിയാല്‍ കാതലായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. മുന്‍പ് ഒരു കോടതിയോ,പൊലീസ് സ്റ്റേഷനോ മാത്രം കാണിക്കുന്നതില്‍ നിന്ന് ഭിത്തിയിലുള്ള അംബേദ്കറിന്‍റെ പടത്തില്‍ നിന്ന് സീനുകള്‍ ആരംഭിക്കുന്നു. തമിഴില്‍ നിറയെ മാറ്റങ്ങുണ്ടായി എന്നല്ല.ചെറിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. മുസ്ലീം സമുദായത്തില്‍ നിന്ന് അഭിനേതാക്കാള്‍ തമിഴില്‍ കുറവാണ്.ഇതില്‍ മാറ്റം വരണം. വരുമെന്ന് വിചാരിക്കുന്നു. അതുമാത്രമല്ല, പുരുഷന്‍മാര്‍ അധികമായുള്ള ഒരു ഇന്‍ഡസ്ട്രിയാണ്. ഇതെല്ലാം മാറണമെന്നും ആനന്ദ് പറഞ്ഞു. സിനിമയിലും ടെലിവിഷനിലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണെന്ന് അസീസ് നെടുമങ്ങാടും കൂട്ടിച്ചേര്‍ത്തു.