താന്‍ പച്ചയായ മനുഷ്യനാണെന്നും ന്യായമില്ലാത്ത എതിരൊലിയുമായി ആരുവന്നാലും ‘കലിപ്പി’ലാകുമെന്നും കേന്ദ്രമന്ത്രി സുരേഷ്ഗോപി. മനോരമ ന്യൂസ് കോണ്‍ക്ലേവിന്‍റെ സമാപനവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകരുടെ ശബ്ദത്തെ ജനങ്ങളുടെ ശബ്ദമായി കാണുന്നില്ലെന്നു പറഞ്ഞ അദ്ദേഹം മാധ്യമങ്ങളുടേത് ദുസ്വാതന്ത്ര്യമാണെന്നും വിമര്‍ശിച്ചു.
‘ചില മര്യാദകള്‍ പാലിക്കപ്പെടേണ്ടതാണ്. എനിക്ക് എന്‍റേതായ അവകാശങ്ങളുണ്ട്. അത് എന്തിനാണ് തകര്‍ക്കുന്നത്. ജനങ്ങള്‍ അറിയേണ്ടത് പൊലീസ് ചോദിക്കും, കോടതി ചോദിക്കും. മാധ്യങ്ങള്‍ക്ക് കോടതിയാകാന്‍ പറ്റില്ല’, താന്‍ പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞെന്നും സുരേഷ് ഗോപി. ആരോപണങ്ങളിലും ചോദ്യങ്ങളിലും അത് ചോദിക്കുന്ന മുഹൂര്‍ത്തത്തിലും ന്യായുണ്ടാകണെമെന്നും സുരേഷ് ഗോപി. മനോരമ ന്യൂസ് കോണ്‍ക്ലേവാണ് തന്‍റെ ആദ്യത്തെ കോണ്‍ക്ലേവെന്നും ഈ മുഹൂര്‍ത്തം തന്‍റെ ജീവിതത്തിലെ ആദ്യത്തെ മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ചേഞ്ച് മേക്കര്‍ ഞാനല്ല തൃശൂരിലെ ജനങ്ങളാണ്. മാറ്റത്തിന്‍റെ ഈ കാറ്റ്, കൊടുങ്കാറ്റാകാന്‍ ജനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതും ഒരുമാറ്റമാകുമെന്നും സുരേഷ് ഗോപി.
മലയാള ചലച്ചിത്ര മേഖലയിലെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട്, അമ്മയോട് സഹാനുഭൂതിയുണ്ട് എന്ന് പറഞ്ഞിട്ടില്ലെന്നും. പല പ്രാവശ്യം നീക്കപ്പെട്ട ആളുകളെ കുറിച്ച് ഇതേ നയമാണ് വ്യക്തമാക്കിയത്. എന്‍റെ നയം ഒരിക്കലും മാറില്ല അതില്‍ രാഷ്ട്രീയം തനിക്ക് പ്രശ്നമല്ലെന്നും പിന്തുണയാക്കുന്നയാള്‍ ഏത് രാഷ്ട്രീയമാണെന്ന് നോക്കാറില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, കാരുണ്യ പ്രവര്‍ത്തങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു എന്നതില്‍ യോജിക്കുന്നില്ല. അതിനെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. അങ്ങിനെ തനിക്ക് വോട്ടുചെയ്യേണ്ട എന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറയുന്നു. ജയിക്കുകയാണെങ്കില്‍ താമരയില്‍ മാത്രം ജയിച്ചാല്‍ മതി എന്ന നിശ്ചയം ഉണ്ടായിരുന്നു. സിനിമ ചെയ്യുന്നതിനെ കുറിച്ച് നേതാക്കളോട് പറഞ്ഞിട്ടുണ്ട് അവര്‍ നിശ്ചയിക്കും. അഴിമതി എന്ന കളങ്കം അവസാനം വരെ എന്‍റെ ജീവിതത്തില്‍ ഉണ്ടാകരുതെന്നും സുരേഷ്ഗോപി. തൃശൂരിലെ ബിജെപിയുടെ ജയം താല്‍ക്കാലികമാണെന്നുള്ള മറ്റുപാര്‍ട്ടികളുടെ അഭിപ്രായത്തോട് ജനഹിതത്തെ വിലകുറച്ചുകാണരുതെന്നും സുരേഷ് ഗോപി പറഞ്ഞു.