അരൂർ മുതൽ തുറവൂർ വരെയുള്ള ദേശീയപാത ഒരു അപകടവും കൂടാതെ കടന്നു പോകാൻ കഴിഞ്ഞാൽ നിങ്ങൾ ഭാഗ്യശാലികളാണ്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന അപകടങ്ങളിൽ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. പല തവണ പരാതികൾ ഉയർന്നിട്ടും നടപടിയെടുക്കാതെ അധികൃതർ നോക്കുകുത്തിയാവുകയാണ്.
ഏതുനിമിഷവും അപകടം മുന്നിൽകണ്ടു വേണം യാത്ര. കുഴിയിൽ വീണും ചെളിയിൽ തെന്നിവീണുമാണ് അപകടങ്ങളിൽ ഏറെയും. റോഡിന്‍റെ ഇരുവശവും ബാരിക്കേഡുകൾ സ്ഥാപിച്ച് നിർമാണം നടക്കുന്നതിനാൽ റോഡിന് വീതി വളരെ കുറവാണ്. ഒപ്പം ഇരുവശവും ചെളിക്കെട്ടി കിടക്കുന്നത് കാൽ നടയാത്രക്കാരെയും അപകടത്തിലാക്കുന്നു രാത്രിയായാൽ വെളിച്ചം കുറഞ്ഞ റോഡിലൂടെ വേണം സാഹസിക യാത്ര. ഗതാഗത നിയന്ത്രണത്തിന് പൊലീസുകാർ ഉണ്ടെങ്കിലും അപകടങ്ങൾ കുറയ്ക്കാൻ ആകുന്നില്ല.