ആർത്തലച്ചു വരുന്ന മലവെള്ളപ്പാച്ചിലിൽ മകളെയും പേരക്കുട്ടിയെയും അതിസാഹസികമായി രക്ഷിച്ച ചൂരൽമല സ്വദേശി മൊയ്തു ഓണപ്പറമ്പൻ പടിഞ്ഞാറത്തറയിലെ വാടക വീട്ടിൽ വിശ്രമത്തിലാണ്. അന്ന് രാത്രി സംഭവിച്ചത് ഓർത്തെടുക്കാൻ പോലും കരുത്തില്ല ഇന്നീ വയോധികന്.
ചെളിവെള്ളം കഴുത്തറ്റം മൂടിയപ്പോഴും മൊയ്തു തളർന്നില്ല. അലറി വിളിച്ചു കരഞ്ഞ മകളെയും പേരക്കുട്ടിയെയും രണ്ട് കൈകളിലേന്തി അയാൾ നടന്നു. രക്ഷിച്ചു. ദേഹമാസകലം പരുക്കേറ്റ മൊയ്തുവും മകളും പേരക്കുട്ടിയും ആശുപത്രി വാസത്തിനു ശേഷം ക്യാംപിലെത്തി. അവിടെനിന്ന് തൽക്കാലികമായി ഒരുക്കിയ വാടക വീട്ടിലേക്കും. എന്നാൽ വീട്ടിലേക്കുള്ള ഫർണിച്ചർ അടക്കമുള്ള യാതൊരു സാധനങ്ങളും കിട്ടിയിട്ടില്ല ഈ 65 കാരന്.
ഇരുനില വീടും മൂന്നു ലക്ഷത്തോളം വാർഷിക വരുമാനം ലഭിക്കുന്ന തോട്ടവുമാണ് മൊയ്തുവിന് ഉണ്ടായിരുന്നത്. എല്ലാം പോയി. ജോലി ചെയ്ത് തിരിച്ചുപിടിക്കാൻ പ്രായവും അനുവദിക്കുന്നില്ല. മറ്റൊരിടത്തേക്ക് സർക്കാർ മാറ്റുമെന്ന് ഉറപ്പു നൽകുമ്പോൾ തന്നെ മുന്നോട്ടുള്ള ജീവിതം എങ്ങനെ എന്ന് അറിയില്ല മൊയ്ദുവിന്. ചെറിയൊരു പെട്ടിക്കട എങ്കിലും തുടങ്ങാൻ ആയില്ലെങ്കിൽ പട്ടിണിയായി പോവും. എന്തെങ്കിലും വഴിയുണ്ടാകുമെന്ന് ഉറച്ച വിശ്വാസത്തിലാണ് മൊയ്ദുവും കുടുംബവും.