നടിയുടെ ലൈംഗികാരോപണ പരാതിയിലെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന്‍ രഞ്ജിത് ഹൈക്കോടതിയില്‍. താന്‍ നിരപരാധിയെന്നും കേസിലുള്‍പ്പെടുത്തിയത് ഗൂഢലക്ഷ്യത്തോടെയെന്നും രഞ്ജിത്ത് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. പരാതികാരിയായ നടിയെ സിനിമയിലേക്ക് തിരഞ്ഞെടുക്കാത്തിലെ നീരസമാണ് ആരോപണത്തിന് അടിസ്ഥാനം. പരാതി നല്‍കിയത് 15 വര്‍ഷത്തിനുശേഷമെന്നും രഞ്ജിത്ത് ഹര്‍ജിയില്‍ പറയുന്നു.
സിനിമയിലെ ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച വെളിപ്പെടുത്തലുകളെ തുടർന്നുള്ള ആദ്യ കേസ് ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ രഞ്ജിത്തിനെതിരെയായിരുന്നു റജിസ്റ്റർ ചെയ്തത്. ബംഗാളി നടി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് ഇ മെയിൽ ആയി നൽകിയ പരാതിയെ തുടർന്നാണ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തത്. ഇന്ത്യൻ ശിക്ഷാനിയമം 354 വകുപ്പു പ്രകാരമാണു കേസ്. സ്ത്രീയുടെ അന്തസ്സിനും സ്വകാര്യതയ്ക്കും കോട്ടം വരുത്തും വിധമുള്ള അക്രമത്തിനും ക്രിമിനൽ ബലപ്രയോഗത്തിനും എതിരെയുള്ള വകുപ്പാണിത്.