കൊമ്മേരിയിലെ മഞ്ഞപ്പിത്തബാധയുടെ ഉറവിടം കണ്ടെത്താനാകാതെ കോഴിക്കോട് കോര്‍പറേഷന്‍. പൊതുകിണറിലെ വെള്ളം ഉപയോഗിച്ചതിനാലാണ് അസുഖമുണ്ടായതെന്ന് പറയാനാകില്ലെന്ന് മേയര്‍ ബീനാ ഫിലിപ്പ്. മൂന്നുപേര്‍ക്ക് കൂടി അസുഖം സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 28 ആയി.
കൊമ്മേരി പ്രദേശത്തെ ജനങ്ങള്‍ ഉപയോഗിക്കുന്ന പൊതു കിണറിലെ വെള്ളത്തിന്‍റെ പരിശോധനയിലാണ് ഇ കോളി ബാക്ടീരിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതാണ് മഞ്ഞപ്പിത്തതിന് കാരണമെന്ന് വ്യക്തമാക്കാറായിട്ടിലെന്നാണ് കോര്‍പറേഷന്‍റെ വാദം.
അതിനു ശാസ്ത്രീയ പരിശോധന ആവശ്യമാണ്. കുടിവെള്ള പദ്ധതിയുടെ പൈപ്പില്‍ എവിടെയെങ്കിലും ചോർച്ചയുണ്ടോയെന്നു പരിശോധിക്കും. പൊതുകിണർ സൂപ്പർക്ലോറിനേഷൻ നടത്തിയ ശേഷം വീണ്ടും വെള്ളം പരിശോധനയ്ക്ക് അയയ്ക്കാനും തീരുമാനമായി.പ്രദേശത്ത് പ്രത്യേക ശുചീകരണത്തിന് ആരോഗ്യവകുപ്പും തുടക്കം കുറിച്ചിട്ടുണ്ട്. ഗുരുതരമായ സാഹചര്യം ഇല്ലെങ്കിലും ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്.