കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്‌ഐ മുൻ നേതാവിന് 8 വർഷത്തിന് ശേഷം നൽകിയ അധിക മാർക്ക് ഗവർണർ റദ്ദാക്കി. വിമൻസ് സ്‌റ്റഡീസിൽ അസിസ്‌റ്റന്‍റ് പ്രഫസറായി കരാർ അടിസ്‌ഥാനത്തിൽ ജോലി ചെയ്യുന്ന കെ.ഡയാനയ്ക്ക് 2009ലെ എംഎ പരീക്ഷയിൽ ലഭിച്ച 17 മാർക്കാണ് വിവാദത്തിനു ശേഷം ചാൻസിലർ റദ്ദാക്കി ഉത്തരവിറക്കിയത്.
ഹാജർ 75 ശതമാനത്തിൽ കുറവായതിനാൽ ഇളവ് നേടി സർവകലാശാലയുടെ പ്രത്യേക ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പരീക്ഷ എഴുതിയ വിദ്യാർഥിനിക്ക് 8 വർഷത്തിന് ശേഷം 17 മാർക്ക് ഇന്റേണൽ മാർക്കായി കൂട്ടിനൽകിയതു മാർക്ക് ദാനമാണെന്നും ചട്ട ലംഘനമാണെന്നുമായിരുന്നു പരാതിക്കാരന്റെ വാദം. സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചെയർമാൻ ആർ. എസ്.ശശികുമാറാണ് പരാതി നൽകിയത്. കാലിക്കറ്റ് സർവകലാശാല റജിസ്ട്രാർ ഡോ.ഇ.കെ.സതീഷ്, ഡയാന തുടങ്ങിയവരുടെ വാദങ്ങൾ നേരിട്ടുകേട്ട ശേഷമാണു യൂണിവേഴ്സിറ്റി ആക്ട് പ്രകാരം അധികമായി നൽകിയ മാർക്ക് ഗവർണർ റദ്ദാക്കിയത്. വിദ്യാർഥിയുടെ പരാതിയിൽ ഡിപ്പാർട്ട്മെന്‍റ് മേധാവി ഡോ.മോളി കുരുവിളയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കാനും സർവകലശാല നേരത്തെ തീരുമാനിച്ചിരുന്നു. ചട്ടവിരുദ്ധമായി മാർക്ക് അനുവദിക്കാൻ നടത്തിയ നീക്കം അന്നത്തെ വൈസ് ചാൻസലറായിരുന്ന ഡോ.അൻവർ ജഹാൻ സുബൈ തടഞ്ഞിരുന്നു.