കാസർകോട് നീലേശ്വരത്ത് സ്കൂൾ വരാന്തയിൽ അധ്യാപികയ്ക്ക് പാമ്പ് കടിയേറ്റു. നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക കെ.എൻ.വിദ്യയ്ക്കാണ് കടിയേറ്റത്. അധ്യാപിക കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. സ്കൂളിൽ ഓണാഘോഷം നടക്കുന്നതിനിടയിൽ വരാന്തയിലൂടെ കുട്ടികൾക്കൊപ്പം നടക്കുന്നതിനിടയിലാണ് കാലിന് കടിയേറ്റത്.
കടിയേറ്റയുടൻ അധ്യാപകർ ചേർന്ന് വിദ്യയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. രക്ത പരിശോധനയിൽ ശരീരത്തിൽ വിഷാംശമില്ലെന്ന് സ്ഥിരീകരിച്ചു. നിരീക്ഷണത്തിൽ കഴിയുന്ന അധ്യാപികയെ നാളെ ഡിസ്ചാർജ് ചെയ്യും. റെയിൽവേ സ്റ്റേഷനോട് ചേർന്ന് നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ പാമ്പ് എങ്ങനെ എത്തി എന്നതിൽ വ്യക്തതയില്ല. വയനാട്ടിൽ സ്കൂളിൽ വിദ്യാർഥി പാമ്പ് കടിയേറ്റ് മരിച്ചതിന് പിന്നാലെ ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാക്ക് പാലിക്കപ്പെടുന്നില്ലെന്നതിൻ്റെ ഉദാഹരണമാണ് നീലേശ്വരം സ്കൂളിലെ സംഭവം.