താമരശ്ശേരി ചുരത്തിലെ കാടമുട്ട ഫ്രൈ കഴിച്ചിട്ടുണ്ടോ? കഴിച്ചവർ ഒന്നുകൂടെ പോയി കഴിക്കണം. ഇതുവരെ കഴിക്കാത്തവർ അത് ഉറപ്പായും ട്രൈ ചെയ്യണം. ഇങ്ങനെ പറഞ്ഞത് മറ്റാരുമല്ല, മന്ത്രി മുഹമ്മദ് റിയാസാണ്. ഉരുൾപൊട്ടലിനെത്തുടർന്ന് നിശ്ചലമായ വയനാട്ടിലെ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുക, സഞ്ചാരികളെ വയനാട്ടിലേക്ക് തിരികെയെത്തിക്കുക തുടങ്ങിയവയായിരുന്നു മന്ത്രിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന് പിന്നിലെ ലക്ഷ്യം.
കോടമഞ്ഞ് കണ്ട് ചൂട് ചായയോടൊപ്പം കാടമുട്ട ഫ്രൈ കഴിക്കുമ്പോൾ ഒരു പ്രത്യേക അനുഭവമാണന്നും മന്ത്രി പറയുന്നു. പക്ഷെ പോസ്റ്റിന് താഴെ ട്രോളുകളുടെ പെരുമഴയാണ്. മുട്ട കഴിക്കാൻ പോകണമെങ്കിൽ ആദ്യം മന്ത്രി റോഡ് നന്നാക്കണമെന്നാണ് പല റോഡുകളുടേയും അവസ്ഥ ചൂണ്ടിക്കാട്ടിയുള്ള കമന്റ്. കാട മുട്ട കഴിക്കാൻ വണ്ടി നിർത്തി പെറ്റി കിട്ടിയവരാണ് മറ്റൊരു കൂട്ടർ. കാട മുട്ട കിട്ടുന്ന രണ്ടാം വളവിലും നാലാം വിളവിലും നല്ല വീതിയുണ്ടായിട്ടും പൊലീസ് വണ്ടി നിർത്താൻ സമ്മതിക്കുന്നില്ലന്നും അത് ആദ്യം അനുവദിക്കൂ എന്നുമാണ് ഇക്കൂട്ടരുടെ അഭ്യർഥന.
കാടമുട്ട കാണിച്ച് ഖജനാവിലേക്ക് പണം കണ്ടെത്താനുള്ള മന്ത്രിയുടെ തന്ത്രമെന്ന് ചിലർ. കാടമുട്ടയ്ക്ക് 50 രൂപ സർക്കാർ ഖജനാവിലേക്ക് 500 രൂപ. നെയ്യപ്പം തിന്നാൽ രണ്ടുഗുണം എന്നിങ്ങനെ പോകുന്നു മറ്റ് ട്രോളുകൾ. എൻറെ കേരളം എന്നും സുന്ദരം എന്ന ഹാഷ്ടാഗോടുകൂടിയാണ് മന്ത്രിയുടെ പോസ്റ്റുകൾ.