ഓണാഘോഷത്തിന് ആവേശം തീർത്ത് കാളപൂട്ട് മൽസരം. പാലക്കാട് ചിതലിയിലെ കണ്ടത്തിൽ കരുത്തളന്നത് നൂറിലധികം ഉരുക്കളാണ്. വിവിധ നാടുകളിൽ നിന്നും മൽസരം കാണാനെത്തിയവർ ആഘോഷത്തിൻ്റെ അമരക്കാരായി.
ചേറും, കന്നും പാലക്കാടൻ വയലേലകളിൽ പതിവ് കാഴ്ചയാണ്. യന്ത്ര സംവിധാനങ്ങൾ എത്രയൊക്കെ വന്നാലും കന്നിനെ കൊണ്ട് ഒരു പറ കണ്ടമെങ്കിലും പൂട്ടിക്കാതെ കർഷകന് വിശ്രമമുണ്ടാവില്ല. കൃഷിയിടത്തിലെ ഈ ആവേശ കാഴ്ച വീണ്ടും ഓണ നാളിൽ.
ഉശിരോടെ കന്നുകൾ കര പിടിക്കാൻ ഓടിയപ്പോൾ ഇരു കരകളിലും കയ്യടിയോടെ ആവേശം കൂട്ടാൻ കാണികളുടെ നിറഞ്ഞ പങ്കാളിത്തം. മാറ്റത്തിനും മറവിക്കും ഇങ്ങനെയുള്ള കാഴ്ചകൾ മറു മരുന്നാവുമെന്ന് പഴമക്കാർ.