ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ ഫോറം എന്ന മൊബൈൽ അപ്ലിക്കേഷനുമായി കൊച്ചി തൃക്കാക്കര നഗരസഭ. ഭക്ഷണത്തിൽ മായമോ മറ്റ് സുരക്ഷ സംശയങ്ങളോ ഉണ്ടെങ്കിൽ ഉപഭോക്താവിന് ഉടൻ പരാതി നൽകാം. ആപ് ഈ മാസം നിലവിൽ വരും
ഹോട്ടലുകൾ, സൂപ്പർ മാർക്കറ്റുകൾ, കാന്‍റീനുകൾ, മത്സ്യചന്തകൾ തുടങ്ങി ഭക്ഷ്യ ഉല്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളാണ് ആപിൻ്റെ പരിധിയിൽ വരുക. ആരോഗ്യ വകുപ്പുമായി ചേർന്നാണ് ആപ്പിന് രൂപം നൽകുന്നത്. ഭക്ഷണത്തിന്‍റെ പഴക്കം, അളവിൽ കുറവ്, ഗുണനിലവാരത്തിൽ കുറവ് എന്നിങ്ങനെ എന്ത് പരാതിയും നൽകാം. ഭക്ഷ്യ വസ്തുവിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും ആപിൽ അപ്‌ലോഡ് ചെയ്യാനും സാധിക്കും. അതേസമയം ഹോട്ടലുകളുടെ ഭക്ഷണമെന്നില്ല പറ്റിയുള്ള അഭിപ്രായങ്ങളും രേഖപ്പെടുത്താം. പരാതിയുടെ അടിസ്ഥാനത്തിൽ നടപടിയെടുത്താൽ അതും ആപ്പിലൂടെ അറിയാനാകും
ആദ്യം വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി ഉപഭോക്താക്കളുടെ പരാതികൾ അധികാരികളിലേക്ക് എത്തിക്കാൻ ആയിരുന്നു നഗരസഭയുടെ തീരുമാനം. എന്നാൽ കൂടുതൽ പേർക്ക് ഉപയോഗിക്കാനാണ് ആപ് എന്ന തീരുമാനത്തിലേക്ക് എത്തിയത്. ഈ മാസം അവസാനത്തോടെ ആപ് ഉപഭോക്താക്കളിലേക്ക് എത്തും. ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ആഴ്ചയിൽ ഒരിക്കൽ ആരോഗ്യവിഭാഗം പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്.