ഇടുക്കി വണ്ടിപ്പെരിയാർ 63ആം മൈലിൽ തോട്ടം തൊഴിലാളിയെ കാട്ടുപോത്ത് ആക്രമിച്ചതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി കർഷക കൂട്ടായ്മ. മേഖലയിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നത് പതിവായിട്ടും വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം. കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ സ്റ്റെല്ല ചികിത്സയിലാണ്
കഴിഞ്ഞ ദിവസമാണ് ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ തോട്ടം തൊഴിലാളിയായ സ്റ്റെല്ലയെ കാട്ടുപോത്ത് ആക്രമിച്ചത്. കള പറിച്ചു കൊണ്ടിരിക്കുന്നതിനിടെ പിന്നിലൂടെ എത്തിയ കാട്ടുപോത്ത് സ്റ്റെല്ലയെ കുത്തി വീഴ്ത്തുകയായിരുന്നു. പരുക്കേറ്റ സ്റ്റെല്ലയെ പിന്നീട് വണ്ടിപ്പെരിയാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ വിവരം അറിഞ്ഞ് ആശുപത്രിയിൽ എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ തർക്കമുണ്ടായി. കാട്ടുപോത്ത് ഇപ്പോഴും ജനവാസ മേഖലയിൽ തുടരുകയാണെന്നും വന്യജീവി ആക്രമണം തടയാൻ വനം വകുപ്പ് നടപടിയെടുക്കുന്നില്ലെന്നുമാണ് കർഷക സംഘടനയുടെ ആരോപണം
സമരത്തിന് വിവിധ മത സാമുദായിക സംഘടനകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മേഖലയിലെ വന്യജീവി ആക്രമണം തടയാൻ വനം വകുപ്പ് യോഗം ചേർന്നു. പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ നിരാഹാര സമരം തുടരാനാണ് കാർഷക സംഘടനയുടെ തീരുമാനം