ഇരുമ്പു മറകളെ സംരക്ഷിച്ചു നിർത്തുക എന്നതിലല്ലാതെ ലോകത്തൊരിടത്തും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് നിലനിൽപ്പില്ലെന്ന് മുന്‍ എംഎല്‍എ വിടി ബല്‍റാം. സ്വതന്ത്ര ചിന്തയും സ്വതന്ത്ര ചർച്ചയും തുടങ്ങിയാൽപ്പിന്നെ ആ നിമിഷം കമ്മ്യൂണിസ്റ്റ് സ്ട്രക്ചർ ഇടിഞ്ഞുവീഴുമെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഈ സ്ട്രക്ചറിന്‍റെയും അതിന്റെ രഹസ്യ സ്വഭാവത്തിന്‍റെയും ഗുണഭോക്താക്കൾ എപ്പോഴും മാഫിയകളും മറ്റ് സ്ഥാപിത താത്പര്യക്കാരുമാണ്. പാർട്ടിക്കകത്ത് ഒരു പരമോന്നത നേതാവ് രൂപപ്പെടുമ്പോൾ പ്രത്യേകിച്ചും. അതാണിപ്പോൾ കേരളവും കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അഞ്ചോ ആറോ തവണ എകെജി സെന്ററിലെത്തി തന്റെ പരാതികൾ പാർട്ടി സെക്രട്ടറിക്ക് രേഖാമൂലം നൽകിയിട്ടുണ്ടെന്ന് നിലമ്പൂർ എംഎൽഎ തുറന്നുപറയുന്നു. പോലീസിനെക്കുറിച്ച് ശ്രദ്ധയിൽപ്പെട്ട അപാകതകൾ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും നിരവധി തവണ എഴുതി നൽകിയിട്ടുണ്ടെന്നും ഇതെല്ലാം ബൈൻഡ് ചെയ്താൽ ഒരു പുസ്തകമാക്കാമെന്നും എംഎൽഎ പറയുന്നുണ്ട്.
ഒന്നുകിൽ ഈ അവകാശവാദത്തെ സിപിഎം പാർട്ടി നേതൃത്വം തള്ളിപ്പറയണം. അല്ലെങ്കിൽ താൻ മുൻപ് പാർട്ടിക്ക് നൽകിയ കത്തുകൾ എംഎൽഎ പുറത്തു വിടണം. അപ്പോൾ മാത്രമേ ഇക്കാര്യത്തിൽ ക്ലാരിറ്റിയുണ്ടാവൂ.
ഏതായാലും പാർട്ടി നേതൃത്ത്വത്തേയും മറ്റ് ഉത്തരവാദപെട്ടവരേയും കൃത്യമായി അറിയിച്ചും സംഘടനാ രീതികൾക്കകത്ത് പരിഹാരത്തിനായി പരമാവധി പരിശ്രമിച്ചും പരാജയപ്പെട്ടതിനാലാണ് അത് പൊതുസമൂഹത്തോട് തുറന്നു പറയാൻ നിലമ്പൂർ എംഎൽഎ നിർബ്ബന്ധിതനായത് എന്നാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ വിലയിരുത്താനാവുക. അങ്ങനെയുള്ള ഒരു ജനപ്രതിനിധിയെ പാർട്ടി ചട്ടക്കൂടുകൾ പറഞ്ഞും അദ്ദേഹത്തിന്റെ പാർട്ടി പാരമ്പര്യക്കുറവ് ചൂണ്ടിക്കാണിച്ചും വായടപ്പിക്കാനാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചത്.
മുഖ്യമന്ത്രിയുടെ ഈ സമീപനം ജനാധിപത്യപരമല്ല എന്ന് മാത്രമല്ല, അങ്ങേയറ്റം സാമൂഹ്യ വിരുദ്ധവും അപകടകരവുമാണ്. കാരണം, അങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടി ചട്ടക്കൂടിന്റെ ഇരുമ്പു മറകൾക്കത്ത് ഒതുക്കിത്തീർക്കേണ്ട വിഷയങ്ങളല്ല എംഎൽഎ ഉന്നയിച്ചിരിക്കുന്നത്.
സ്റ്റേറ്റിന്റെ പ്രധാന ഇൻസ്റ്റിറ്റ്യൂഷനുകളിൽ ആർഎസ്എസിന്റെ ഡീപ് സ്റ്റേറ്റ് പിടിമുറുക്കുന്നു എന്നതാണ് വിഷയം. കൊല്ലിനും കൊലയ്ക്കും മടിക്കാത്ത കാക്കിയിട്ട കൊടും ക്രിമിനലുകളുടെ കയ്യിലാണ് കേരളത്തിന്റെ ക്രമസമാധാനച്ചുമതല എന്നതാണ് ആരോപണം. കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരേയോ അനുഭാവികളേയോ മാത്രമല്ല, അക്കൂട്ടത്തിലുൾപ്പെടാത്ത മറ്റെല്ലാ പൗരന്മാരേയും ബാധിക്കുന്ന അതീവ ഗുരുതരമായ വിഷയങ്ങളാണിവ. ഭരണപ്പാർട്ടി എന്ന നിലയിൽ കൃത്യമായി ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ സിപിഎമ്മിന് നേരത്തേ കഴിയണമായിരുന്നു. പ്രശ്നം പരിഹരിക്കണമായിരുന്നു എന്നാണ് നാം കൃത്യമായി പറയുന്നത്, എന്നാൽ പ്രശ്നങ്ങളൊന്നും പുറമേക്ക് ചർച്ചയാവാതെ ഒതുക്കിത്തീർക്കണമായിരുന്നു എന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ ചിന്തിക്കുന്നത്. അവർക്കങ്ങനെയേ ചിന്തിക്കാൻ പറ്റൂ. മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ സൈബർ കടന്നലുകളിലെ മഹാഭൂരിപക്ഷം വരെ ഈ ഡിഫോൾട്ട് മാനസിക ഘടനയുടെ ഭാഗമാണെന്നും അദ്ദേഹം പരിഹസിച്ചു.