പൂരം കലക്കല്‍ വിവാദത്തില്‍ മനോരമ ന്യൂസ് വാർത്തക്ക് പിന്നാലെ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി. വിവരാവകാശ മറുപടി തെറ്റെന്ന് ഇന്നലെ രാത്രി വാർത്താ കുറിപ്പിലൂടെ പ്രതികരണം. ഇതിന് മുൻപ് പൂരം വിവാദത്തെക്കുറിച്ച് പറഞ്ഞത് ഏപ്രിൽ 23ന്. പിന്നീട് സിപിഐ നേതാക്കൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും മിണ്ടിയിരുന്നില്ല. അതേസമയം, തൃശൂർ പൂരം കലക്കിയതിനേക്കുറിച്ചുള്ള അന്വേഷണം അട്ടിമറിച്ചെന്ന മനോരമ ന്യൂസ് വാർത്തയ്ക്ക് പിന്നാലെ തട്ടിക്കൂട്ടി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് മുഖം രക്ഷിക്കാൻ സർക്കാരും പൊലീസും. ഇന്നോ തിങ്കളാഴ്ചയോ റിപ്പോർട്ട് സമർപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് അന്വേഷണ ചുമതലയുള്ള എ ഡിജിപി എം ആർ അജിത് കുമാർ.അന്വേഷണം നേരത്തെ പൂർത്തിയായിരുന്നുവെന്നും എഡിജിപി ക്കെതിരായ വിവാദങ്ങൾ മൂലം സമർപ്പിക്കാൻ വൈകിയതാണെന്നും വിശദീകരണം. ഒരാഴ്ച കൊണ്ട് പൂർത്തിയാക്കും എന്നു പറഞ്ഞു തുടങ്ങിയ അന്വേഷണമാണ് അഞ്ചുമാസം തികയുന്ന അവസരത്തിൽ സമർപ്പിക്കാൻ ഒരുങ്ങുന്നത്
തൃശ്ശൂർ പൂരം കലക്കിയതിനെ കുറിച്ചുള്ള അന്വേഷണം സംബന്ധിച്ച വിവരാവകാശ ചോദ്യത്തിന് മറുപടി നൽകിയ ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്തത് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് മുന്നോടിയായി കളമൊരുക്കാൻ എന്ന് ആക്ഷേപം. ഇന്ന് രാവിലെ 11നാണ് മുഖ്യമന്ത്രി ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുന്നത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് ആസ്ഥാനത്ത് ഇല്ലെന്നായിരുന്നു മനോരമ ന്യൂസിന്റെ ചോദ്യത്തിന് നൽകിയ വിവരാവകാശ മറുപടി. പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ കൂടിയായ ഡിവൈഎസ്പി എം എസ് സന്തോഷിനെയാണ് ഈ മറുപടിയുടെ പേരിൽ സസ്പെൻഡ് ചെയ്തത്.
തെറ്റായ മറുപടി നൽകി സർക്കാരിനും പോലീസിനും കളങ്കം ഉണ്ടാക്കി എന്നാണ് കുറ്റം ചുമത്തിരിക്കുന്നത്. വിവരാവകാശ മറുപടിയുടെ അടിസ്ഥാനത്തിൽ അന്വേഷണം അട്ടിമറിച്ച എന്ന മനോരമ ന്യൂസ് വാർത്ത ഇന്നലെ കേരളത്തിൽ വലിയ ചർച്ചയായിരുന്നു.ഇത് ഇന്നത്തെ വാർത്താസമ്മേളനത്തിൽ ചോദ്യങ്ങളായി ഉയരും എന്ന് വ്യക്തമായതോടെയാണ് മറുപടി നൽകിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു വാർത്ത തെറ്റ് എന്ന് സ്ഥാപിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നത്. എന്നാൽ ഒരാഴ്ച കൊണ്ട് പൂർത്തിയാകും എന്നു പറഞ്ഞ് അന്വേഷണം അഞ്ചുമാസം ആയിട്ടും പൂർത്തിയായില്ലെന്ന് യാഥാർത്ഥ്യം തുടരുകയാണ്.