എംഎൽഎ പാവപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് കയർത്ത് സംസാരിച്ചെന്ന വാർത്തയിൽ വിശദീകരണ കുറിപ്പുമായി പി.വി. അൻവർ രംഗത്ത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷ ഭാഷയിലുള്ള പ്രതികരണം.
സ്ഥലം എം.എൽ.എ എന്ന നിലയിലാണ് വനം വകുപ്പിന്റെ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി യോഗം നടക്കുന്ന സ്ഥലത്തെത്തിയത്. കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന "എം.എൽ.എ ബോർഡ്" വച്ച വാഹനം ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ വന്ന് മാറ്റി ഇടീച്ചത് മൂന്ന് തവണയാണ്. എം.എൽ.എ ഇനി വാഹനം തലയിൽ ചുമന്ന് നടക്കണോ എന്ന് രോഷത്തോടെ അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
പി.വി. അൻവറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പി.വി.അൻവർ പാവപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് കയർത്ത് സംസാരിച്ചത്രേ.!
സ്ഥലം എം.എൽ.എ എന്ന നിലയിൽ വനം വകുപ്പിന്റെ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി യോഗം നടക്കുന്ന സ്ഥലത്തെത്തുന്നു.
പ്രോട്ടോക്കോൾ പ്രകാരം,വകുപ്പ് മന്ത്രി പങ്കെടുക്കുന്ന യോഗത്തിന്റെ അധ്യക്ഷനാണ് സ്ഥലം എം.എൽ.എ. പരിപാടി നടക്കുന്നതിനിടയിൽ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന "എം.എൽ.എ ബോർഡ്" വച്ച വാഹനം ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ വന്ന് മാറ്റി ഇടീച്ചത് മൂന്ന് തവണയാണ്.
വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കാതെ, പരിപാടിക്കെത്തുന്നിടത്തെല്ലാം എം.എൽ.എ ഇനി "വാഹനം തലയിൽ ചുമന്നൊണ്ട് നടക്കണം" എന്നാണോ.!! ആണെങ്കിൽ,അതൊന്നും അംഗീകരിച്ച് കൊടുക്കാൻ മനസ്സില്ല. ഉദ്യോഗസ്ഥ തൻപ്രമാണിത്തമൊക്കെ കൈയ്യിൽ വച്ചാൽ മതി.