puthupally-sadhu-03
  • കോതമംഗലത്ത് സിനിമ ചിത്രീകരണത്തിനിടെ കാടുകയറിയ നാട്ടാനയെ കണ്ടെത്തി
  • വനാതിര്‍ത്തിയില്‍ നിന്ന് 200 മീറ്റര്‍ അകലെയാണ് ആനയെ കണ്ടെത്തിയത്
  • ഷൂട്ടിങ്ങിനെത്തിയ നാട്ടാന മണികണ്ഠന്റെ കുത്തേറ്റാണ് സാധു കാട്ടിലേക്ക് ഓടിക്കയറിയത്

കോതമംഗലത്ത് സിനിമ ചിത്രീകരണത്തിനിടെ കാടുകയറിയ നാട്ടാനയെ കണ്ടെത്തി. വനാതിര്‍ത്തിയില്‍ നിന്ന് 200 മീറ്റര്‍ അകലെയാണ് ആനയെ കണ്ടെത്തിയത്.  പാപ്പാന്‍മാര്‍ ആനയെ വനത്തിന് പുറത്തേക്ക് കൊണ്ടുവന്നു. ഷൂട്ടിങ്ങിനെത്തിയ നാട്ടാന മണികണ്ഠന്റെ കുത്തേറ്റാണ് പുതുപ്പള്ളി സാധു കാട്ടിലേക്ക് ഓടിക്കയറിയത്. 

 

കുട്ടമ്പുഴ വനത്തോട് ചേര്‍ന്നുള്ള വടാട്ടുപാറയിലായിരുന്നു സിനിമയുടെ ഷൂട്ടിങ്. അഞ്ച് ആനകളെ ഉള്‍പ്പെടുത്തി സംഘട്ടനരംഗത്തിന്‍റെ ചിത്രീകരണം പുരോഗമിക്കവെയാണ് സംഭവം. ചിത്രീകരണത്തിനിടെ പുതുപ്പള്ളി സാധുവിനെ തടത്താവിള മണികണ്ഠന്‍ തുടരെ തുടരെ ആക്രമിച്ചു. പാപ്പാന്‍മാരുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെ ആക്രമണം തുടര്‍ന്നതോടെ പുതുപ്പള്ളി സാധു കാട്ടിലേക്ക് ഓടിക്കയറി. ആനകള്‍ വിരണ്ടോടിയതോടെ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരും നാട്ടുകാരും പരക്കംപാഞ്ഞു. ഇതിനിടയില്‍ പലര്‍ക്കും പരുക്കേറ്റു. ചിത്രീകരണത്തിനായി എത്തിയ ക്യാമറകള്‍ക്കടക്കം കേടുപാടുകളുണ്ട്. രണ്ട് ദിവസത്തെ ഷൂട്ടിങ്ങിനായി അനുമതി വാങ്ങിയാണ് ആനയെ അയച്ചതെന്ന് പുതുപ്പള്ളി സാധുവിന്‍റെ ഉടമ പാപ്പാലപ്പറമ്പ് വര്‍ഗീസ് മനോരമ ന്യൂസിനോട് പറഞ്ഞു. 

സ്ഥിരമായി കാട്ടാനകൂട്ടം ഇറങ്ങുന്ന പ്രദേശമായതിനാല്‍ രാത്രിയിലെ തിരച്ചില്‍ അപകടകരമാണ്. നാട്ടാനയെ കൂട്ടത്തില്‍കൂട്ടാന്‍ കാട്ടാനക്കൂട്ടവും തയാറാകില്ല, ആക്രമിക്കാനുള്ള സാധ്യതയും ഏറെയാണ്. ഏറെ ആരാധകരുള്ള ആനകളിലൊന്നാണ് ആരണ്യ പ്രജാപതിയെന്ന് അറിയപ്പെടുന്ന പുതുപ്പള്ളി സാധു. 98ല്‍ ആസമില്‍ നിന്നാണ് സാധുവിനെ ഉടമ വര്‍ഗീസ് സ്വന്തമാക്കുന്നത്. അവിടെ രേഖകളിലുണ്ടായിരുന്ന അതേ പേര് തന്നെ ആനയ്ക്ക് നല്‍കുകയായിരുന്നു. പേരുപോലെ തന്നെ ശാന്തപ്രകൃതക്കാരനാണ് സാധുവെന്ന കൊമ്പന്‍. തൃശൂര്‍ പൂരമടക്കം സംസ്ഥാനത്തെ ഒട്ടുമിക്ക ഉത്സവങ്ങളിലും താരസാന്നിധ്യമാണ് പുതുപ്പള്ളി സാധു. 

ENGLISH SUMMARY:

Elephant 'Puthupally Sadhu' found; Trying to get out of the forest