കോഴിക്കോട് തിരുവമ്പാടിയിൽ ബസ് പുഴയിലേക്ക് തല കീഴായി മറിഞ്ഞുള്ള അപകടത്തിന് പിന്നാലെ കാളിയാമ്പുഴ പാലത്തില്‍ താല്‍ക്കാലിക കൈവരി നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പാലത്തിന് മുകളിലൂടെ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. നേരത്തെ പാലത്തിന്റെ കൈവരി ഇടിഞ്ഞിട്ടും പുനര്‍നിര്‍മിച്ചിരുന്നില്ല.
അപകടത്തില്‍ 2 പേർ മരിച്ചു. 26 പേർക്ക് പരുക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. അപകടത്തെ കുറിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ കെഎസ്ആർടിസി സിഎംഡിയോട് റിപ്പോർട്ട് തേടി.ആനക്കാംപൊയിലിൽ നിന്ന് തിരുവമ്പാടിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ആണ് അപകടത്തിൽപ്പെട്ടത്. പുല്ലൂരാംപാറ തിരുവമ്പാടി റൂട്ടിലെ കാളിയമ്പുഴയിലേക്ക് നിയന്ത്രണംവിട്ട ബസ് മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ ബസ്സിനുള്ളിൽ അകപ്പെട്ട യാത്രക്കാരെ ഏറെ സാഹസികമായാണ് നാട്ടുകാർ പുറത്തെടുത്തത്.
കണ്ടപ്പംചാൽ സ്വദേശി കമല വാസു, ആനക്കാംപൊയിൽ സ്വദേശി ത്രേസ്യാമ്മ മാത്യു എന്നിവരാണ് മരിച്ചത്. 26 പേർക്ക് പരുക്കേറ്റു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അപകടകാരണം വ്യക്തമല്ല. അപകടത്തിൽപ്പെട്ട ബസ് ക്രെയിൻ ഉപയോഗിച്ച് പൂർണമായും കരയ്ക്ക് കയറ്റി.