TOPICS COVERED

സിനിമാക്കഥ പോലൊരു പ്രണയവും ജീവിതവുമാണ് നെതര്‍ലന്‍ഡുകാരി സാറ ലിസയുടേത്. പ്രിയപ്പെട്ടവനെ കാന്‍സര്‍ തട്ടിയെടുത്തെങ്കിലും കൊച്ചിയില്‍ തന്നെ ജീവിതം പടുത്തുയര്‍ത്തുകയാണ് അവര്‍. സെറ നോയ എന്ന തന്‍റെ ബേക്കറിയിലൂടെ കാന്‍സര്‍ ബാധിതരായ ആളുകള്‍ക്കായി പണം കണ്ടെത്തുകയാണ് സാറ.  

സാറയെ കൊച്ചിയിലെത്തിച്ചത് വിപിനോടുള്ള പ്രണയമായിരുന്നു. പ്രിയപ്പെട്ടവന്‍റെ വേര്‍പാടിന് ശേഷവും അവരെ ഇവിടെ വേരുറപ്പിച്ചു നിര്‍ത്തുന്നതും അതേ പ്രണയമാണ്. 16–ാം വയസിലാണ് സാറ കേക്കും കുക്കീസും ഉണ്ടാക്കി തുടങ്ങിയത്. മറൈന്‍ എഞ്ചിനീയറായ കൊച്ചി സ്വദേശി വിപിനെ കണ്ടുമുട്ടിയപ്പോള്‍ ഇരുവരും ആദ്യം പങ്കിട്ടത് സ്വന്തമായൊരു ബിസിനസ് എന്ന മോഹവും. 2020ലാണ് വിപിന്‍റെ കൈപിടിച്ച് കൊച്ചിയിലെത്തിയത്. സെറ നോയ എന്ന സ്വപ്നം സാറയ്ക്കൊപ്പം നിന്ന് സ്വന്തമാക്കാന്‍ വിപിനും ഉണ്ടായിരുന്നു. വൈകാതെ വിപിന് കാന്‍സര്‍ പിടിപെട്ടു. 2023 ഡിസംബറില്‍ സാറയ്ക്ക് പ്രിയപ്പെട്ടവനെ നഷ്ടമായി. 

സ്വപ്നങ്ങളൊന്നും അവിടം കൊണ്ടവസാനിച്ചില്ല.ആശ്വാസത്തിന്‍റെയും അതിജീവനത്തിന്‍റെയും ഒരു കൊച്ചു തുരുത്താണ് സാറയ്ക്ക് ഇന്നിവിടം. മകള്‍ അഡാനയ്ക്കൊപ്പം ബേക്കറിയില്‍ എന്നും സാറയുണ്ടാകും. വിപിന്‍റെ മാതാപിതാക്കളും സാറയ്ക്കും മകള്‍ക്കും കൂട്ടായി ഒപ്പമുണ്ട്. പ്രിയപ്പെട്ടവന്‍റെ ഓര്‍മയ്ക്കായി കാന്‍സര്‍ ബാധിതരായ ആളുകളെ സഹായമെത്തിക്കാനുള്ള ശ്രമത്തിലാണ് സാറ. അങ്ങിനെ പ്രണയവും വേര്‍പാടും അതിജീവനവും ചേര്‍ത്ത് മധുരമുള്ള ജീവിതം മകള്‍ അഡാനയ്ക്കായി ഒരുക്കുയാണ് സാറ.  

Sarah is raising money for people affected by cancer through her bakery.: