ഓര്‍ത്തഡോക്‌സ് - യാക്കോബായ സഭാ പള്ളിത്തര്‍ക്കം വീണ്ടും സുപ്രീം കോടതിയില്‍.  യാക്കോബായ സഭയുടെ കൈവശമുള്ള ആറ് പള്ളികള്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി. കലക്ടര്‍മാര്‍ പള്ളികള്‍ ഏറ്റെടുത്ത് സീല്‍ ചെയ്യണമെന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീല്‍. ഹൈക്കോടതി ഉത്തരവ് തല്‍ക്കാലം സ്റ്റേ ചെയ്യണമെന്നും ഏറ്റെടുക്കല്‍ നടപ്പാക്കാന്‍ സാവകാശം വേണമെന്നും അപ്പീലില്‍ ആവശ്യപ്പെടുന്നു. സഭാതര്‍ക്കം ക്രമസമാധാന പ്രശ്‌നമാണെന്നും സര്‍ക്കാര്‍  ചൂണ്ടിക്കാട്ടി.  ഹൈക്കോടതി വിധിക്കെതിരെ യാക്കോബായ സഭയും അപ്പീല്‍ നല്‍കി.  തങ്ങളുടെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ തടസ ഹര്‍ജിയും ഫയല്‍ ചെയ്തു.  ഉത്തരവ് നടപ്പാക്കാത്തതില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങിയിരുന്നു.