കൊച്ചി പനങ്ങാട് സ്കൂട്ടര്‍ യാത്രികയുടെ മരണത്തിനിടയാക്കിയ കാര്‍ കണ്ടെത്തി. പള്ളുരുത്തി സ്വദേശി സനിലയുടെ ശരീരത്തിലൂടെ വൈറ്റില സ്വദേശിയുടെ കാറാണ് കയറിയിറങ്ങിയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കാറിനെ കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന നടത്തിയ അന്വേഷണത്തില്‍ പൊലീസ് കാറുടമയെ കണ്ടെത്തുകയായിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സനിലയുടെ ശരീരത്തിലൂടെ ബൈക്ക് കയറിയിറങ്ങിയെന്ന നിഗമനത്തിലായിരുന്നു നേരത്തെ പൊലീസ്. ഇതേത്തുടര്‍ന്ന് ബൈക്ക് ഡ്രൈവര്‍ റിനി വര്‍ഗീസിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇന്നലെ രാവിലെ ഓഫിസിലേക്ക് പോകുന്നതിനിടെയാണ് സനില അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം തെറ്റിയ സ്കൂട്ടര്‍ മീഡിയന്‍ മറികടന്ന് എതിര്‍ദിശയിലെ ട്രാക്കിലേക്ക് മറിയുകയായിരുന്നു. ഈ ട്രാക്കിലൂടെ വന്ന വൈറ്റില സ്വദേശിയുടെ കാറാണ് സനിലയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. കാറിന് പിന്നാലെയെത്തിയ ബൈക്കിലെ യാത്രികൻ ഷൈനോദിനും അപകടത്തിൽ പരുക്കേറ്റു. ഷൈനോദിന്‍റെ ബൈക്ക് കത്തിനശിച്ചു. ഷൈനോദിന്‍റെ ബൈക്കാണ് സനിലയുടെ ശരീരത്തിലൂടെ കയറിയതെന്നായിരുന്നു പൊലീസിന്‍റെ ആദ്യ നിഗമനം. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കാറാണ് കയറിയതെന്ന് ഉറപ്പിച്ചു. തുടർന്നാണ് കാർ കസ്റ്റഡിയിലെടുത്ത് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. സനിലയ്ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് സുജയും ബൈക്ക് യാത്രികനായ ഷൈനോദും ചികില്‍സയിലാണ്.