മലയാള മനോരമ നവംബർ ഒന്നുമുതൽ മൂന്നുവരെ കോഴിക്കോട് ബീച്ചില്‍ ഒരുക്കുന്ന ഹോർത്തൂസ് കലാസാഹിത്യോത്സവത്തിനു മുന്നോടിയായുള്ള വിവിധ പരിപാടികള്‍ ഇന്ന് ആരംഭിക്കും.ഇന്ത്യയിലെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നാണ് ഇന്ന് ഹോ‍ര്‍ത്തൂസിന്‍റെ ഭാഗമായി കടപ്പുറത്ത് ആരംഭിക്കുന്നത്.സാംസ്കാരിക പരിപാടികള്‍ക്കും ഇന്ന് തുടക്കമാകും. 

കടല്‍ തീരത്ത് കടലോളം പുസ്തകങ്ങളുമായി ഹോ‍ര്‍ത്തൂസിന്‍റെ പുസ്തകശാല.മൂന്നു ലക്ഷത്തിലധികം പുസ്തകങ്ങൾ. അതിൽത്തന്നെ അയ്യായിരത്തിലധികം ബെസ്റ്റ് സെല്ലിങ് ടൈറ്റിലുകൾ.  6500 ചതുരശ്ര അടി വിസ്തീർണത്തിൽ ഒരുങ്ങിയ പുസ്തകശാലയില്‍ വായനക്കാരുടെ പ്രിയവിഭവങ്ങള്‍ എല്ലാം ഉണ്ടാകും.

പുസ്തകങ്ങള്‍ കൊണ്ട് ഒരുക്കിയ കമാനം കടന്ന് അകത്തു കടന്നാല്‍ ഷെല്‍ഫുകളില്‍ അടുക്കി വെച്ചിരിക്കുന്ന പുസ്തകലോകം. ഇംഗ്ലീഷിലെ നൂറോളം പ്രസാധകർക്കു പുറമെ  മലയാളത്തിലെ എല്ലാ പ്രസാധകരുടെയും പുസ്തകങ്ങൾ അവിടെ നിങ്ങളെ കാത്തിരിപ്പുണ്ട്. വൈകിട്ട് ആറിന് സാഹിത്യകാരൻ എം.മുകുന്ദൻ പുസ്തകശാല ഉദ്ഘാടനം ചെയ്യും. ആദ്യപുസ്തകം നോവലിസ്റ്റും സാംസ്കാരികപ്രവർത്തകനുമായ ലിജീഷ്കുമാർ ഏറ്റുവാങ്ങും. 

നവംബർ 10 വരെയാണ് പുസ്തകമേള. രാവിലെ 10.30 മുതൽ രാത്രി 8 മണിവരെയാണ് മേളയിലേക്ക് പ്രവേശനം. മുഴുവൻ പുസ്തകങ്ങൾക്കും 10 ശതമാനം മുതൽ  ഡിസ്കൗണ്ടുമുണ്ട്. മേളയിലെ പുസ്തക പ്രകാശന ചടങ്ങുകള്‍ക്കും ഇന്ന് തുടക്കമാവുകയാണ്. കോഴിക്കോട്ടെ കുട്ടികളുടെ ബാൻഡുകൾ ഒരുക്കുന്ന സംഗീതവിരുന്നുമായി സാംസ്കാരിക പരിപാടികളും ഇന്ന് ആരംഭിക്കും.

ENGLISH SUMMARY:

Manorama Hortus: Book fair begins today