എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ വിവാദ പെട്രോള്‍ പമ്പ് അപേക്ഷകന്‍ ടി.വി.പ്രശാന്തിന് സസ്പെന്‍ഷന്‍. സര്‍വീസിലിരിക്കെ പമ്പിന് അപേക്ഷിച്ചതും കൈക്കൂലി നല്‍കിയെന്ന് പറഞ്ഞതും ചട്ടലംഘനമെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. വിവാദമുയര്‍ന്നപ്പോള്‍ മുതല്‍ പ്രശാന്ത് ജോലിക്ക് ഹാജരായിരുന്നില്ല. പ്രശാന്ത് അവധി അപേക്ഷ ഇന്ന് നീട്ടി നല്‍കിയിരുന്നു . പരിയാരം ഗവ.മെഡിക്കൽ കോളജ് ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനാണ് ഇദ്ദേഹം. പെട്രോൾ പമ്പിനു നിരാക്ഷേപപത്രം (എൻഒസി) ശരിയാക്കാൻ എഡിഎം കെ.നവീൻ ബാബുവിനു പണം നൽകിയെന്നാണ് പ്രശാന്ത് പറയുന്നത്.
Read Also: ബന്ധുവീട്ടില്‍ നിന്ന് പി.പി.ദിവ്യ രഹസ്യ കേന്ദ്രത്തിലേക്ക് മാറി; അറസ്റ്റിന് വഴങ്ങില്ല
നവീൻ ബാബുവിന് ആദ്യം അര ലക്ഷം രൂപ വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം അതു സമ്മതിച്ചില്ലെന്നാണ് അന്വേഷണത്തിന്റെ ഭാഗമായി നൽകിയ മൊഴിയിൽ ടി.വി.പ്രശാന്ത് വാദിച്ചത്. അതു പോരെന്നു നവീൻ പറഞ്ഞതോടെ, സഹോദരിക്കു കൊടുക്കേണ്ടിയിരുന്ന 35,000 രൂപ കൂടിയെടുത്തു. മറ്റു പലരിൽനിന്നുമായി പണം വാങ്ങിയാണു നവീന്റെ ക്വാർട്ടേഴ്സിൽ എത്തിയത്. ഇതിന്റെ തെളിവുകളോ സാക്ഷികളോ ഉണ്ടോയെന്നു ചോദിച്ചപ്പോൾ പ്രശാന്ത് കൈമലർത്തി.
പരിയാരം മെഡിക്കൽ കോളജിലെ ഇലക്ട്രിഷ്യൻ എങ്ങനെയാണു 2 കോടി രൂപവരെ ചെലവാകുന്ന പെട്രോൾ പമ്പ് തുടങ്ങുന്നതെന്നു ചോദിച്ചപ്പോൾ അനുമതി ലഭിച്ചാൽ പണം പല ഭാഗത്തുനിന്നും വരുമെന്നായിരുന്നു പ്രശാന്തിന്റെ മറുപടി.