ഓൺലൈൻ തൊഴിൽ തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങിയ യുവാക്കൾ നാളെ നാട്ടിലെത്തും. തട്ടിപ്പില്‍ അന്വേഷണം ആവശ്യപ്പെട്ട് യുവാക്കളുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. കോഴിക്കോട് വടകര സ്വദേശികൾ ഉൾപ്പെടെ ഏഴ് പേരാണ് കംബോഡിയയിൽ അകപ്പെട്ടിരുന്നത്. സൈബർ തട്ടിപ്പ് കേന്ദ്രത്തിൽ കുടുങ്ങിയ പേരാമ്പ്ര സ്വദേശിയെ മോചിപ്പിക്കാൻ ഉള്ള ശ്രമം ആരംഭിച്ചു
ഒക്ടോബറിലാണ് സുഹൃത്ത് മുഖേന യുവാക്കൾ കമ്പോഡിയയിൽ എത്തിയത്. തായ്‌ലൻഡിലെ ജോലി വാഗ്ദാനം വിശ്വസിച്ച് യുവാക്കൾ വിമാനം കയറുകയായിരുന്നു. എന്നാൽ കമ്പോഡിയയിലെ സൈബർ തട്ടിപ്പ് കേന്ദ്രത്തിലാണ് യുവാക്കളെ എത്തിച്ചത്.
മറ്റൊരു കമ്പനിയിലേക്ക് മാറ്റുന്നതിനിടെ ടാക്സി ഡ്രൈവർ രക്ഷപ്പെടുത്തി ഇവരെ ഇന്ത്യൻ എംബസിയിൽ എത്തിക്കുകയായിരുന്നു. യുവാക്കൾക്ക് തിരിച്ചെത്താനുള്ള വിമാന ടിക്കറ്റ് നാട്ടിൽ നിന്ന് ബന്ധുക്കൾ അയച്ചു നൽകി. നാളെ രാവിലെ ഉള്ള വിമാനത്തിൽ ഇവർ കമ്പോഡിയയിൽ നിന്ന് യാത്ര തിരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം വടകര റൂറൽ എസ്പിക്ക് പരാതി നൽകി. പേരാമ്പ്ര സ്വദേശി അഭിൻ ബാബുവിനെ ഇനിയും രക്ഷിക്കാൻ സാധിച്ചിട്ടില്ല. അഭിനെ കൂടി രക്പ്പെടുത്താൻ സർക്കാർ തലത്തിൽ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.