'ഞങ്ങള്‍ക്ക് ഈ വിധിയില്‍ തൃപ്തിയില്ല. നാലുകൊല്ലമായി ഞങ്ങളിതിന്‍റെ പിന്നാലെ നടക്കുന്നു. വധശിക്ഷ കൊടുക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്.അത് ഉണ്ടായില്ല. അവര്‍ക്ക് ഈ ശിക്ഷ പോര. ഞങ്ങള്‍ ഇനി അപ്പീല്‍ പോകും. അവരിനി പുറത്തിറങ്ങാന്‍ പാടില്ല.അവര്‍ പുറത്തിറങ്ങിയാല്‍ എന്നേയും കൊല്ലും, അനീഷേട്ടന്‍റെ വീട്ടുകാരേയും കൊല്ലും. ഇപ്പഴും ഭീഷണിയുണ്ട് കൊല്ലുമെന്ന് പറഞ്ഞിട്ട്. അവരത് ചെയ്യും.അവര്‍ക്ക് ഇപ്പോഴും ഒരു കൂസലുമില്ല. ഞങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ തന്നെ പേടിയാണ്. തെറ്റ് ചെയ്തിട്ടും അവര് ചിരിച്ചിട്ടാണ് പോകുന്നത്. അവര്‍ക്ക് ഒരു കുഴപ്പവുമില്ല.' അനീഷിന്‍റെ ഭാര്യ ഹരിത പറയുന്നു.
പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. തേന്‍കുറിശ്ശി കൊല്ലത്തറ സ്വദേശി അനീഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ പ്രഭുകുമാര്‍, സുരേഷ് കുമാര്‍ എന്നിവരെയാണ് പാലക്കാട് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. അനീഷിന്‍റെ ഭാര്യ ഹരിതയുടെ പിതാവ് പ്രഭുകുമാറാണ് കേസില്‍ ഒന്നാം പ്രതി. ഹരിതയുടെ അമ്മാവനാണ് ശിക്ഷിക്കപ്പെട്ട സുരേഷ് കുമാര്‍. 2020 ലെ ക്രിസ്മസ് ദിനത്തിലാണ് അനീഷിനെ ഇവര്‍ വെട്ടിക്കൊലപ്പെടുത്തിയത്. നാലു വര്‍ഷം പിന്നിടുമ്പോഴും അനീഷിന്‍റെ ഭാര്യയായി ജീവിക്കുകയാണ് ഹരിത . തേങ്കുറുശ്ശി സ്വദേശികളായ അനീഷും ഹരിതയും ഏറെ നാളത്തെ പ്രണയത്തിനു ശേഷം വിവാഹിതരായതിന്‍റെ തൊണ്ണൂറാം ദിവസമായിരുന്നു അന്ന്. ‘ഇപ്പോൾ വരാം’ എന്നു പറഞ്ഞു പുറത്തേക്കു പോയതാണ് അനീഷ്. തിരികെ വന്നതു ജീവനറ്റ ശരീരമായാണ്.
പ്രതികളുടെ കുത്തിൽ അനീഷിന്‍റെ രണ്ടു തുടയിലെയും പ്രധാന ഞരമ്പുകൾ മുറിഞ്ഞുമാറി. രക്തം കൂടുതൽ വാർന്നുപോയി. ശരീരത്തിലാകെ 12 കുത്തേറ്റു. അക്രമത്തിന് ഉപയോഗിച്ച ആയുധങ്ങളിലും പ്രതികളുടെ വസ്ത്രത്തിലും ഉൾപ്പെടെ അനീഷിന്‍റെ രക്തമുണ്ടായിരുന്നു.പാലക്കാട് ഫസ്റ്റ് അഡീഷനൽ സെഷൻസ് കോടതിയിലാണ് കേസ് നടന്നത്. വിവാഹശേഷം അനീഷിനെ പ്രതികള്‍ പലപ്പോഴായി ഭീഷണിപ്പെടുത്തിയിരുന്നതായും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. സുരേഷ്കുമാർ അനീഷിന്‍റെ വീട്ടിലെത്തിയും ഭീഷണി മുഴക്കിയിരുന്നു. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ, വധഭീഷണി തുടങ്ങിയ കുറ്റങ്ങളാണു ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി.ജോൺ നൽകിയ കുറ്റപത്രത്തിലുണ്ടായിരുന്നത്. ഹരിത, അനീഷിന്‍റെ സഹോദരൻ ഉൾപ്പെടെയുള്ള സാക്ഷികളെ വിസ്തരിച്ചിരുന്നു. കൊലപാതകം നടക്കുമ്പോൾ ബിബിഎ രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ഹരിത.