ജോര്‍ദാന്‍ അതിര്‍ത്തിയില്‍ വെടിയേറ്റു മരിച്ച തുമ്പ സ്വദേശി തോമസ് ഗബ്രിയേലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. പുലർച്ചെ 3.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. അന്തിമോപചാരം അർപ്പിക്കാൻ മന്ത്രി ജി.ആർ.അനിൽ അടക്കം നിരവധി പേർ വീട്ടിലെത്തിയിരുന്നു. മൃതദേഹം തുമ്പ സെന്റ്.ജോൺസ് പള്ളിയിൽ സംസ്കരിക്കും.
കഴിഞ്ഞ മാസം പത്തിനായിരുന്നു ജോര്‍ദാന്‍–ഇസ്രയേല്‍ അതിര്‍ത്തിയില്‍വച്ച് തോമസിനും ബന്ധുവിനും ജോര്‍ദാന്‍ സൈന്യത്തിന്റെ വെടിയേറ്റത്. തോമസ് ഗബ്രിയേല്‍ ഉടന്‍ തന്നെ മരിച്ചു. പരുക്കേറ്റ ബന്ധു എഡിസണ്‍ നാട്ടിലെത്തിയപ്പോഴാണ് തോമസിന്റെ മരണവിവരം പുറത്തറിയുന്നത്.
തുമ്പ മേനംകുളം സ്വദേശിയായ തോമസ് ഗബ്രിയേൽ ഓട്ടോ ഡ്രൈവറായിരുന്നു. മൂന്നുമാസത്തെ സന്ദര്‍ശക വിസയിലാണു തോമസും ബന്ധു എഡിസണും ജോര്‍ദാനില്‍ എത്തിയത്. ഫെബ്രുവരി 10ന് കാരക് മേഖലയില്‍വച്ച് 4 പേരെ ജോര്‍ദാന്‍ സേന തടഞ്ഞുവെന്നും വെടിവച്ചുവെന്നുമാണ് ഇന്ത്യന്‍ എംബസിയില്‍നിന്നു കിട്ടിയ വിവരം. തോമസിന്റെ തലയിലും എഡിസന്റെ കാലിലും വെടിയേറ്റു. തോമസ് തല്‍ക്ഷണം മരിച്ചു. ജയിലിലായ എഡിസണെ ചികിത്സയ്ക്കു ശേഷം നാട്ടിലേക്കു തിരിച്ചയയ്ക്കുകയായിരുന്നു.