ഭക്ഷണത്തിൽ എംഡിഎംഎ കലർത്തി നൽകി ലഹരിക്ക് അടിമയാക്കി പ്രായപൂർത്തി ആവാത്ത പെൺകുട്ടിയെ തുടർച്ചയായി പീഡനത്തിന് ഇരയാക്കി. മലപ്പുറം വേങ്ങര ചേറൂർ സ്വദേശി അലുങ്ങൽ അബ്ദുൽ ഗഫൂറിനെ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു.
2020 ൽ പ്ലസ് വൺ വിദ്യാർഥിനിയായിരിക്കെയാണ് അബ്ദുൽ ഗഫൂർ പെൺകുട്ടിയുമായി പ്രണയം നടിച്ച് ബന്ധം സ്ഥാപിച്ചത്. ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെടുന്നത്. പിന്നാലെ പെൺകുട്ടിയെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. വാങ്ങിക്കൊടുക്കുന്ന ഐസ്ക്രീമിലും മന്തിയിലും എംഡിഎംഎ കലർത്തി നൽകി. പിന്നാലെ ലഹരി ചേർത്ത ഭക്ഷണത്തിനും രാസലഹരിക്കും പ്ലസ് വൺ വിദ്യാർഥിനി അടിമയായി. ലഹരി നൽകി പെൺകുട്ടിയെ അബ്ദുൽ
ഗഫൂർ തുടർച്ചയായി പീഡനത്തിന് ഇരയാക്കി. കഴിഞ്ഞ മാസം വരേയും ലഹരി നൽകിയുളള പീഡനം തുടർന്നു. പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി സ്വർണാഭരണവും പ്രതി തട്ടിയെടുത്തിട്ടുണ്ട്. കുടുംബത്തിൻ്റെ ഇടപെടൽ പെൺകുട്ടിക്ക് ചികിത്സ നൽകിയതോടെയാണ് ലഹരിയിൽ നിന്ന് മോചിതയായത്. പിന്നാലെ പെൺകുട്ടി കോട്ടക്കൽ പൊലീസിൽ പരാതി നൽകിയതോടെയാണ് അബ്ദുൽ ഗഫൂർ വലയിലായത്. പ്രതിക്കെതിരെ ലഹരി വിറ്റതിന് പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്.