ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളില്‍ ഒന്നായ എം.എസ്.സി തുര്‍ക്കി വിഴിഞ്ഞം തുറമുഖത്തെത്തി. 399.9 മീറ്റര്‍ നീളവും 61.3 മീറ്റര്‍ വീതിയുമുണ്ട് എം.എസ്.സി തുര്‍ക്കിക്ക്. ആദ്യമായാണ് ഈ കപ്പല്‍ ദക്ഷിണേഷ്യന്‍ കടല്‍ മാര്‍ഗം സഞ്ചരിക്കുന്നത്.
അതേസമയം, വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് വഴങ്ങി സംസ്ഥാനം. കേന്ദ്രസര്‍ക്കാരും അദാനി പോര്‍ട്ടും ബാങ്ക് കണ്‍സോര്‍ഷ്യവും തമ്മിലുള്ള ത്രികക്ഷി കരാറിലാണ് ഒപ്പുവച്ചത്. ഇതനുസരിച്ച് തുറമുഖ വരുമാനത്തിന്‍റെ 20 % കേന്ദ്രസര്‍ക്കാരുമായി പങ്കിടേണ്ടി വരും. കേന്ദ്രം നൽകുന്ന വിജിഎഫ് ആയ 817.8 കോടി രൂപ, തുറമുഖത്തിന്റെ വരുമാന വിഹിതം സഹിതം തിരിച്ചടയ്ക്കാനുള്ള നിർദേശം മന്ത്രിസഭായോഗം അംഗീകരിച്ചതോടെയാണ് കരാര്‍ ഒപ്പിട്ടത്. പ്രധാനമന്ത്രിയുടെ തീയതി കിട്ടിയാലുടന്‍ കമ്മിഷനിങ് നടത്തുമെന്ന് മന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചു.