എല്‍ഡിഎഫിന്റെ കുത്തക മണ്ഡലങ്ങളില്‍ നേടിയ വോട്ടുകളാണ് കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിജയത്തില്‍ നിര്‍ണായകമായത്. മണ്ഡലം തിരിച്ച് പിടിക്കാനിറങ്ങിയ ജില്ലാ സെക്രട്ടറിയെ ഇടത് കോട്ടകള്‍ പോലും തുണച്ചില്ല. 2019നേക്കാള്‍ നാല്‍പതിനായിരത്തിലധികം വോട്ടിന്റെ കുറവാണ് എല്‍ഡിഎഫിനുണ്ടായത്. രണ്ട് ലക്ഷത്തിലധികം വോട്ടുകള്‍ നേടി എന്‍ഡിഎയും നേട്ടമുണ്ടാക്കി. 

ഇടതുകോട്ടകളില്‍ പോലും സിപിഎം ജില്ലാ സെക്രട്ടറിക്ക് തുടക്കം മുതല്‍ കാലിടറി. പ്രതീക്ഷിച്ച പോലെ മഞ്ചേശ്വരത്തും കാസര്‍കോടും നാല്പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം രാജ്‌മോഹന്‍ ഉണ്ണിത്താന് നേടി. കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷം ഉദുമയിലും. കാഞ്ഞങ്ങാടും രണ്ടായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം. എല്‍ഡിഎഫിന്റെ ഉറച്ചകോട്ടകളായ തൃക്കരിപ്പൂരും പയ്യന്നൂരും കല്യാശേരിയിലും ഉണ്ണിത്താന്‍ പിടിച്ച വോട്ടുകള്‍ കണക്കുകൂട്ടലുകള്‍ അസ്ഥാനത്താക്കി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വന്തം മണ്ഡലമായ തൃക്കരിപ്പൂരില്‍ പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം ഉണ്ണിത്താന്‍ നേടി. പയ്യന്നൂരില്‍ നേടിയ പതിമൂവായിരവും കല്യാശേരിയിലെ ആയിരം വോട്ടിന്റെയും ലീഡ് മാത്രമായി എല്‍ഡിഎഫിന്റെ ആശ്വാസം

കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ. പി സതീഷ് ചന്ദ്രന്‍ നേടിയ വോട്ടുപോലും സമാഹരിക്കാന്‍ എം. വി ബാലകൃഷ്ണനായില്ല. എന്നാല്‍ എന്‍ഡിഎയാവട്ടെ രണ്ട് ലക്ഷം വോട്ടിന്റെ കടമ്പയും മറികടന്നു. ശക്തി കേന്ദ്രങ്ങളായ മഞ്ചേശ്വരത്തും കാസര്‍കോട്ടും വോട്ട് വര്‍ധിപ്പിക്കാന്‍ ആയില്ലെങ്കിലും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും പയ്യന്നൂരും കല്യാശേരിയിലും എന്‍ഡിഎ വോട്ടുയര്‍ത്തി. ഇടതു കോട്ടകളിലുണ്ടായ വിള്ളല്‍ എം എല്‍ അശ്വിനിക്ക് അക്ഷരാര്‍ഥത്തില്‍ ഗുണം ചെയ്തു.

ENGLISH SUMMARY:

Kasargod raj mohan unnithan election