തൃശൂര്‍ തോല്‍വിയെച്ചൊല്ലിയുള്ള തമ്മിലടി അവസാനിപ്പിക്കണമെന്ന് കെ.മുരളീധരന്‍. തമ്മിലടി നിര്‍ത്തി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. അടിയും പോസ്റ്റര്‍ യുദ്ധവും നല്ലതല്ല. തോല്‍വി അന്വേഷിക്കാന്‍ കമ്മിഷന്‍ വേണ്ട, അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കും. കെ.പി.സി.സി അധ്യക്ഷസ്ഥാനത്തുനിന്ന് കെ.സുധാകരനെ മാറ്റേണ്ട ആവശ്യമില്ല. തൃശൂരില്‍ ആരും വോട്ട് മറിച്ചിട്ടില്ല, പരമ്പരാഗത വോട്ടുകളില്‍ വിള്ളലുണ്ടായി.
തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള മൂഡില്ല, അതുകൊണ്ട് വയനാട്ടിലേക്കില്ല. പൊതുരംഗത്തുനിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. സ്ഥാനാര്‍ഥിയായോ പാര്‍ട്ടിനേതൃസ്ഥാനത്തേക്കോ ഇല്ല. വടകരയില്‍നിന്ന് പോകേണ്ട കാര്യമില്ലായിരുന്നുവെന്നും കെ.മുരളീധരന്‍ മാധ്യമങ്ങളോടു പറഞ്ഞു.
ബിജെപിയിൽ പോകുന്നതിലും ഭേദം താൻ വീട്ടിലിരിക്കുന്നതാണെന്നും ബിജെപിയിലേക്ക് സ്വാഗതം ചെയ്ത കെ സുരേന്ദ്രനു മറുപടിയായി മുരളീധരന്‍ പറഞ്ഞു. ഒരു തിരഞ്ഞെടുപ്പിൽ തോറ്റാൽ മാറുന്ന ആളല്ല താൻ.
എല്ലാം പോയാലും ഈ വീടുണ്ടാകും. അതുമതി. തോൽവിയിൽ ഒരാളെയും കുറ്റം പറയാനില്ല. എന്ത് സംഭവിച്ചാലും ഇത്രയൊക്കെ സഹായിച്ച പാർട്ടി വിട്ട് പോവില്ല. പലരും പലതും പറയും , ആലോചിച്ച് തീരുമാനം എടുക്കണം എന്നതാണ് ഈ തിരഞ്ഞടുപ്പിൽ പഠിച്ച പാഠമെന്നും മുരളീധരന‍് കൂട്ടിച്ചേര്‍ത്തു.
അതേസമയം, തൃശൂര്‍ ഡി.സി.സിയിലെ കൂട്ടത്തല്ലില്‍ നടപടി ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു.